Sreevaraham Murali

തുപ്പാക്കികള്‍
തോക്കിന്‍ കുഴലുകള്‍ ചിതലരിച്ച ആത്മരോഷത്തിന്‍
വെടിയുണ്ടകള്‍ പായിച്ചു നിര്‍വൃതിയടയവെ
രാജ്യസ്നേഹത്തിന്‍ തീതുപ്പുംതുപ്പാക്കികള്‍ക്ക് വിശപ്പടക്കാന്‍
ചോരകിനിയും മാംസക്കഷണങ്ങള്‍ വേണം.

ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൌരിയും
തുപ്പാക്കികള്‍ രുചിച്ച മാംസത്തിന്‍ ദേഹികളനവധി
നാലുംകൂട്ടി മുറുക്കിയ തുപ്പാക്കികള്‍ നീട്ടിതുപ്പി
ബുജികളുടെ ചോരയ്ക്ക് കടുംചുവപ്പുനിറം
മാധ്യമപ്പടയാളിയുടെ ചോരയ്ക്കൊ ജനാധിപത്യഗന്ധം
നാടുവാഴികളും വെടിയുണ്ടകളും ശാസ്ത്രത്തെ പഴിച്ചു.

എഴുത്തുകാരന്‍റെ ഹൃദയത്തിലെയക്ഷരച്ചുവരില്‍ തറച്ച
വെടിയുണ്ടകള്‍,അഗ്നിയുടെ കൊടും തപസ്സിളക്കി
കരളുറപ്പിന്‍ജ്വലിക്കുമക്ഷരശക്തികണ്ടവരമ്പരന്നുവെങ്കിലും
യുക്തിബോധത്തിന്‍ സിരകളിലവര്‍ കൂര്‍ത്തതുളകളുണ്ടാക്കി

ഗാന്ധിതന്‍ രുധിരംകലര്‍ന്ന മണ്ണിലവര്‍ഗീബല്‍സിനെ സൃഷ്ടിച്ചു
കാര്‍മേഘങ്ങളെ മറയാക്കിയവര്‍ രാമരാജ്യത്തിന്‍ പതാകയേറ്റി
ഗാന്ധിതന്നടയാളം,ഗോഡ്സെമാര്‍ പിടിക്കും കൊടിക്കൂറയില്‍
നാട്ടുകാര്‍ തിരുത്തേണം ഗോഡ്സെയാണ് രാജ്യസ്നേഹിയെന്നവര്‍.

കവര്‍ന്നെടുത്തീടാം ഹേറാം മന്ത്രവും പിന്നെയായൂന്നുവടിയും
തുപ്പാക്കികള്‍ തിരകള്‍ തേടുന്നു രാജ്യദ്രോഹികളാമിരകള്‍ക്കായി
രക്തസാക്ഷ്യത്തിന്‍ സമാധിയിലിന്നുമാമഹാത്മാ ജീവിപ്പൂ ഗ്രാമങ്ങളില്‍
ആത്മഹത്യയിന്‍ മൃതിയിലടിഞ്ഞു ഫാസിസത്തേരാളിയാം ഹിറ്റ്ലറും