Adarsh V K

നവംബറിന്റെ ലാഭനഷ്ടങ്ങള്‍

ആമുഖമില്ലാതെ തന്നെ പറയട്ടെ. ഇവിടെ പരാമര്‍ശിക്കുന്നത് നോബല്‍ പുരസ്കാരത്തിന് അര്‍ഹനായ സി.വി രാമനെ പറ്റിയാണ്. നവംബറുമായി സിവി രാമന് എന്ത് ബന്ധം എന്ന് പറയുന്നതിന് മുന്നെ തന്നെ ഒരു കാര്യം സൂചിപ്പിക്കാം സിവി രാമന്‍ പിള്ളയുടെ പ്രതിമ വിശ്വമലയാള ഉത്സാഹക്കമ്മറ്റിക്കാര്‍ മാറ്റി വച്ചത് സാക്ഷാല്‍ സിവി രാമനുമായിട്ടാണല്ലോ. രണ്ട് പേരും അവരവരുടെ കര്‍മമേഖലകളില്‍ വിശ്വപ്രസിദ്ധര്‍ . സിവി രാമന്റെ പ്രതിമ അറിവില്ലാതെ സംഭവിച്ച് പോയ തെറ്റാണന്ന് പറഞ്ഞ് അവസാനം മന്ത്രിയും സഹസംഘാടകരും തലയൂരിയെങ്കിലും ആ പ്രതിമയ്‌ക്ക് എന്തു സംഭവിച്ചു എന്ന് കുറഞ്ഞ പക്ഷം ശാസ്‌ത്രകുതുകികള്‍ എങ്കിലും അന്വേഷിക്കാതിരിക്കില്ല. ഒരു വേള അത് കേരള സര്‍വകലാശാലയിലോ അല്ലെങ്കില്‍ നഗരത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും എത്തിച്ച് കാണും എന്ന് കരുതട്ടെ. കാരണം സിവി രാമനെ ഓര്‍ക്കാന്‍ പറ്റിയ സമയവും ഇത് തന്നെ. എന്താണ് കാരണമെന്നാകും ? സിവി രാമന്‍ ജനിച്ചത് 1888 നവംബര്‍ 7 ന് അന്തരിച്ചതും മറ്റൊരു നവംബറില്‍ . 1970 നവംബര്‍ 21 ന്. പ്രശസ്‌ത അധ്യാപകനും ശാസ്ത്രസാഹിത്യകാരനുമായ ഡോ.സിജി രാമചന്ദ്രന്‍ നായര്‍ എഴുതിയതിങ്ങനെ “നവംബറിന്റെ ലാഭനഷ്ടങ്ങള്‍ ” . ഈ ലേഖനത്തിന്റെ തലക്കെട്ടിന് സാറിന് നന്ദി


രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. സി.വി രാമനുമായി ബന്ധപ്പെട്ടാണ് ദേശിയ ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് അറിയാം, അതിനാല്‍ തന്നെ ഈ ദിനം സി.വി രാമന്റെ ജനനമോ മരണമൊ സംഭവിച്ച ദിവസം എന്ന് തെറ്റുദ്ധരിക്കുന്നവര്‍ ഏറെയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത ലഘുലേഖയില്‍ വരെ ഈ തെറ്റുകടന്നു കൂടിയിരുന്നു എന്നതിനാല്‍ ഓര്‍മിപ്പിക്കുന്നു എന്ന് മാത്രം. അല്ലെങ്കില്‍ ഒരു പക്ഷെ ഇപ്പോള്‍ പ്രതിമ മാറിയത് പോലെ വരും വര്‍ഷങ്ങളിലൊന്നില്‍ ഫെബ്രുവരി 28 ന് ജനന/മരണ ദിനാചരണവുമായി ഇറങ്ങിപ്പുറപ്പെടും, എന്നാല്‍ ഈ ദിനം രാമന്‍ പ്രഭാവം ലോകമറിഞ്ഞതിന്റെ ഓര്‍മപുതുക്കല്‍ ആണ് ശാസ്ത്രദിനമായി ഓര്‍മിപ്പിക്കുന്നത്.



ഭൌതികശാസ്ത്രം എക്കാലത്തും ഓര്‍ക്കുന്ന ചുരുക്കം ചിലരെ ലിസ്റ്റ് ചെയ്യാന്‍ ഏതെങ്കിലും ശാസ്ത്ര ജേണലുകള്‍ ഒരുമ്പെട്ടാല്‍ അതില്‍ സ്ഥാനം പിടിക്കുന്ന ആദ്യനിരക്കാരില്‍ ഒരാളാകും സി.വി രാമന്‍. സാധാരണയായി ശാസ്ത്രരംഗത്തെ നിസ്തുലമായ കണ്ടുപിടുത്തങ്ങള്‍ നടന്ന് വര്‍ഷമേറേ കഴിഞ്ഞാകും നോബല്‍ സമ്മാനം ലഭിക്കുന്നത്. എന്നാല്‍ 1928 ഫെബ്രുവരിയില്‍ രാമന്‍ പ്രഭാവം എന്നത് പുറം ലോകം അറിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ രാമന് നോബല്‍ സമ്മാനം നല്‍കാന്‍ പുരസ്കാര സമിതി തീരുമാനിച്ചിരുന്നുവത്രേ എന്നാല്‍ അത് പങ്കിട്ട് കൊടുക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ പിറ്റേ വര്‍ഷത്തേക്ക് മാറ്റി വച്ചു അങ്ങനെ 1930 ലെ ഭൌതികശാസ്ത്ര നൊബല്‍ സമ്മാനത്തിന് ഈ ഭാരതീയന്‍ അര്‍ഹനായി. എന്നാല്‍ പൊലും രണ്ട് വര്‍ഷത്തിനിടെ നോബല്‍ സമ്മാനം എന്നത് ഇന്നും വിസ്മയം. തികഞ്ഞ ദേശസ്നേഹി കൂടിയായിരുന്നു സി.വി രാമന്‍. 1930 ഡിസംബര്‍ 10 ന് സ്റ്റോക്ക്‍ഹോമില്‍ വച്ച് രാജാവില്‍ നിന്ന് പുരസ്‌കാരം വാങ്ങവേ പിന്നില്‍ പാറിക്കളിച്ചത് ബ്രട്ടിഷ് ഇന്ത്യാഭരണത്തിന്റെ കൊടിയടയാളം ആയിരുന്നുവെന്നും അത് തന്നെ വിഷമിപ്പിച്ചു എന്നും പിന്നീട് രാമന്‍ പറഞ്ഞിരുന്നു. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്‌ത്രന്വേഷിയാണ്‌ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനുമപ്പുറം നടന്നെത്തിയത്. തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക്‌ ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച ഇദ്ദേഹം ആധുനിക ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക്‌ അടിസ്ഥാനമിട്ടവരില്‍ പ്രമുഖന്‍


രാമന്‍ പ്രഭാവത്തിന്റെ ‘പ്രഭാവം’ അറിയണമെങ്കില്‍ പില്‍ക്കാലത്ത് ഇതെങ്ങനെ ശാസ്ത്രലോകം ഉപയോഗിച്ചു എന്ന് നോക്കിയാല്‍ മതി. കണ്ടുപിടിച്ച് ഒരു വര്‍ഷം കഴിയുന്നതിന്റെ മുന്നെ തന്നെ 150 ലധികം ശാസ്ത്രപ്രബന്ധങ്ങളില്‍ രാമന്‍ ഇഫക്ട് പരാമര്‍ശിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും ഈ സംഖ്യ 10,000 എത്തി. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന വിവരം അനുസരിച്ച് ഇത് വരെ ദശലക്ഷത്തിലേറേ കനപ്പെട്ട ശാസ്ത്ര ലേഖനങ്ങളില്‍ രാമന്‍ പ്രഭാവം പരാമര്‍ശിക്കപ്പെട്ടു. വളരെ ചെറിയ പ്രായത്തില്‍ തന്നെ റോയല്‍ സൊസൈറ്റിയില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നതും പ്രസ്താവ്യം


വ്യക്തി രേഖ:



തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന്‌ ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ ഗണിതശാസ്‌ത്രവും ഭൗതികശാസ്‌ത്രവും കൈകാര്യം ചെയ്‌തിരുന്ന അദ്ധ്യാപകനായിരുന്നു. സി.വി രാമന്റെ കുടുംബത്തില്‍ മറ്റൊരാള്‍കൂടി നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട് അനന്തരവനായ എസ്‌. ചന്ദ്രശേഖറിന്‌ 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.


ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്നാണ്‌ സി. വി. രാമന്റെ മുഴുവന്‍ പേര്‌. രാമന്‍ ബാല്യത്തിലെ അസാധാരണ കഴിവുകള്‍ പ്രകടപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പാഠപുസ്‌തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്‌തകങ്ങളുമായി ബാല്യത്തില്‍ തന്നെ കൂട്ടുകൂടി. 1892-ല്‍ പിതാവിന്‌ വിശാഖപട്ടണത്തിലുള്ള കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ കുടുംബം അങ്ങോട്ടേക്ക്‌ താമസം മാറി. പതിനൊന്നാം വയസ്സില്‍ തന്നെ മെട്രിക്കുലേഷന്‍ പാസ്സായി പിതാവ്‌ പഠിപ്പിച്ചിരുന്ന എ.വി.എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ന്നു. തുടര്‍ന്ന്‌ ബിരുദ പഠനത്തിനായി മദ്രാസ്‌ സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രശസ്ത കലാലയമായ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907-ല്‍ എം. എയും പ്രസിഡന്‍സി കോളേജില്‍ നിന്നു തന്നെ മികച്ച നിലയില്‍ പാസായി. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അന്താരാഷ്‌ട്രശാസ്‌ത്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്‌മയം സൃഷ്‌ടിച്ചത് മറ്റൊരു കാര്യം. തുടര്‍പഠനത്തിനും ഗവേഷണ സൗകര്യത്തിനുമായി ഇംഗ്ലണ്ടിലേക്ക്‌ പോകാന്‍ പദ്ധതിയിട്ടെങ്കിലും ആരോഗ്യാവസ്ഥ അനുവദിച്ചില്ല.


1907-ല്‍ പ്തിനെ വയസ്സുള്ളപ്പോള്‍ കല്‍ക്കട്ടയില്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ ജനറലായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കംകുറിച്ചു. ഇതാകട്ടെ ശാസ്ത്രവുമായി ഒരു ബന്ധവും ഇല്ലാത്ത കണക്കിന്റെ ലോകം. ആ ഇടയ്‌ക്ക്‌ തന്നെ സംഗീത വിദഗ്‌ദയായിരുന്ന സുന്ദരാംബാളുമായി വിവാഹം . ജോലികഴിഞ്ഞ്‌ വരുന്ന ഒരു ദിവസം വൈകുന്നേരം കല്‍ക്കട്ടയിലുള്ള ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ സന്ദര്‍ശിക്കുവാനിടയായത്‌ രാമനിലെ ശാസ്‌ത്രാന്വേഷിയുടെ പില്‍ക്കാലം മാറ്റിയെഴുതാന്‍ കാരണമായി എന്ന്‍ പറയുന്നതാണ് ശരി. ഐ.എ.സി.എസ്സിലേ നിത്യസന്ദര്‍ശകനാകാന്‍ അധികം സമയം എടുത്തില്ല. ജോലിസമയത്തിന്‌ ശേഷം അവിടുത്തെ പരീക്ഷണശാലയില്‍ സി.വി.രാമന്‍ സ്വന്തം പരീക്ഷങ്ങളില്‍ മുഴുകി. ഈ സമയത്ത്‌ എഴുതി തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്‌ട്ര ശാസ്‌ത്ര ജേണലുകളില്‍ ഇടം കണ്ടെത്തി തുടങ്ങിയിരുന്നു. മൗലികമായ ഈ ശാസ്‌ത്രരചനകള്‍ പതുക്കെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.



1917-ല്‍ കണക്കെഴുത്തിന്റെ ലോകം വിട്ട്‌ കൊല്‍ക്കത്ത സര്‍വ്വകലാശാല ഭൗതികശാസ്‌ത്രാദ്ധ്യാപകന്റെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം നേരത്തെ തുടങ്ങിവച്ച ഐ.എ.സി.എസ്സിലേ പരീക്ഷണനിരീക്ഷണങ്ങളും തുടര്‍ന്നു. 1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ നിര്‍ണായക സംഭവമായി ഇവിടെ നിന്ന്‌ തിരികെയുള്ള കപ്പല്‍ യാത്രയിലാണ്‌ ശാസ്‌ത്രലോകത്തിന്‌ അമൂല്യമായോരു സംഭാവന ലഭിച്ചതും. മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമന്റെ ചിന്തയെ സജീവമാക്കി. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന്‌ ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട്‌ ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ്‌ പ്രഭു അക്കാലത്ത്‌ പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച്‌ ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.


കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്‌, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ്‌ ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്‌. ഇങ്ങനെയുള്ള നിറമാണ്‌ മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന്‌ രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത്‌ വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട്‌ നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1928 ഫെബ്രുവരി 28 നാണ്‌ 'രാമന്‍ ഇഫക്‌ട്‌' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച്‌ മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്‌. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.



1933-ല്‍ സി.വി. രാമന്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഡയറക്‌ടറായി ചേര്‍ന്നു. ഡയറക്ടറായി എത്തുന്ന ആദ്യ ഭാരതീയന്‍. ഭൗതിക ശാസ്‌ത്രവിഭാഗത്തിന്‌ അമിത പ്രാധാന്യം കൊടുക്കുന്ന എന്ന ആക്ഷേപം അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഭൗതികശാസ്‌ത്ര വകുപ്പ്‌ തുടങ്ങുന്നതിനും മറ്റ്‌ പഠന ഗവേഷണ വകുപ്പുകളെ പുനഃസംഘടിപ്പിക്കുന്നതിനും, രാമന്‍ താത്‌പര്യം കാട്ടി. സങ്കീര്‍ണവും കൃത്യതയുമുള്ള ലാബോറട്ടറി ഉപകരണങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ തന്നെ നിര്‍മ്മിക്കാനായി ഒരു കേന്ദ്രീകൃത പണിശാലയും ആരംഭിച്ചു. കേവലം 300 രൂപ വിലവരുന്ന ഉപകരണം ഉപയോഗിച്ചാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹമായ രാമന്‍ ഇഫക്‌ട്‌ സി.വി. രാമന്‍ കണ്ടുപിടിച്ചത്‌. ശാസ്‌ത്രഗവേഷണത്തിന്‌ വിലകൂടിയ ഉപകരണങ്ങള്‍ വേണമെന്ന വാശിയില്ലാത്ത ഈ ശാസ്‌ത്രജ്ഞന്‍ ഉപകരണങ്ങള്‍ പലതും തദ്ദേശിയമായി ചിലവ്‌ കുറഞ്ഞ രീതിയില്‍ കണ്ടെത്താനാകുമെന്ന്‌ ഗവേഷകരെ ഉപദേശിച്ചു. 1949-ല്‍ രാമന്‍ സ്വന്തം ഗവേഷണ ശാലയായ 'രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌' സ്ഥാപിച്ചു. മരിക്കും വരെ ഈ സ്ഥാപനത്തിന്റെ ഡയറക്‌ടറായി തുടര്‍ന്ന്‌ ഗവേഷണ പഠനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി. ശബ്‌ദവും പ്രകാശവുമായിരുന്നു സി.വി. രാമന്റെ ഇഷ്‌ടവിഷയങ്ങള്‍. ഭാരതത്തിലെ സംഗീതോപകരണങ്ങളുടെ ശബ്‌ദവിന്യാസത്തെ കുറിച്ചു നടത്തിയ പഠനം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജീവിത കാലത്തിനിടയ്‌ക്ക്‌ 475 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ അന്തര്‍ദേശീയ ജേണലുകളിലായി പ്രസിദ്ധപ്പെടുത്തി. 82 വയസില്‍ (1970 നവംബര്‍ 21-ന്‌) സി.വി. രാമന്‍ അന്തരിച്ചു. ഭൗതിക ശരീരം രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ വളപ്പിലെ ഉദ്യാനത്തില്‍ തന്നെ സംസ്‌കരിച്ചു.


അംഗീകാരങ്ങള്‍: നോബല്‍ സമ്മാനത്തിന്‌ പുറമേ ഒട്ടേറെ അംഗീകാരങ്ങള്‍ സി.വി. രാമനെ തേടിയെത്തി. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) വിസിറ്റിംഗ്‌ പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്‌. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം. അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ലെനില്‍ പുരസ്‌കാരം. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു, ഇങ്ങനെ ആദരിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയും സി.വി രാമന്‍ തന്നെ


സി.വി. രാമന്റെ പ്രശസ്‌തമായ വാചകം :


“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്‌ കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക്‌ നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച്‌ ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്‌“



നോബല്‍ കഥകള്‍


തമാശ കലര്‍ന്ന സംഭാഷണവും രാമന്‍ ഇഷ്‌ടപ്പെട്ടിരുന്നു. സ്റ്റോക്‌ഹോമില്‍ വച്ച്‌ സ്വീഡിഷ്‌ രാജാവ്‌ നോബല്‍ പുരസ്‌കാരം നല്‍കിയ ശേഷം, രാമന്‍ ഇഫക്‌ട്‌ നേരില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാമന്‍ പെട്ടെന്നുതന്നെ അത്‌ കാണിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആള്‍ക്കഹോള്‍ ആയിരുന്നു അപ്പോള്‍ പരീക്ഷണ ദ്രാവകമായി തിരഞ്ഞെടുത്തത്‌. പരീക്ഷണത്തില്‍ രാജാവ്‌ സന്തുഷ്‌ടനായി.തുടര്‍ന്ന്‌ നടന്ന വിരുന്നില്‍ രാജാവ്‌ തമാശരൂപേണ പറഞ്ഞു. “ഇതുവരെ നാം കണ്ടത്‌ ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടായിരുന്നു. ഇനി നമുക്ക്‌ രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാം” അത്‌ മദ്യവിരോധിയായ രാമനെ ചൊടിപ്പിച്ചു. തമാശരൂപേണ തന്നെ തിരിച്ചടിച്ചു. “നിങ്ങള്‍ എത്രശ്രമിച്ചാലും ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടല്ലാത്ത രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാനാകില്ല.”


1930 ഡിസംബര്‍ മാസം 10 ന് ആണ് സി.വി. രാമന്‌ നോബല്‍ സമ്മാനം സ്റ്റോക്‌ഹോമില്‍ വച്ച്‌ സല്‍കിയത്‌ എന്ന് സൂചിപ്പിച്ചല്ലോ. അക്കാലത്ത്‌ നവംബര്‍ ഒടുവിലാണ്‌ അവാര്‍ഡ്‌ വിവരം പ്രഖ്യാപിക്കുക. ഭാരതത്തില്‍ നിന്ന്‌ സമ്മാനം സ്വീകരിക്കാനായി കപ്പല്‍മാര്‍ഗം സ്വീഡനിലെത്തണമെങ്കില്‍ തന്നെ രണ്ടാഴ്‌ച കുറഞ്ഞത്‌ വേണമെന്ന്‌ മാത്രമല്ല, മൂന്ന്‌ മാസത്തിന്‌ മുന്നെ ടിക്കറ്റ്‌ വിറ്റു തീരുകയും ചെയ്യും. രാമന്റെ ശിഷ്യനായ ഭഗവന്തം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. 1930 ജൂലായ്‌ മാസത്തില്‍ തന്നെ നോബല്‍ സമ്മാന പ്രഖ്യാപനത്തിനും മൂന്ന്‌ മാസം മുന്നേ-തനിക്കും ഭാര്യക്കുമായി രണ്ടു ടിക്കറ്റുകള്‍ രാമന്‍ റിസര്‍വ്‌ ചെയ്‌തിരുന്നു. ഇങ്ങനെ ടിക്കറ്റ്‌ ബുക്കുചെയ്യുക മാത്രമല്ല അങ്ങനെ ചെയ്‌തുവെന്ന്‌ മുന്‍ക്കൂട്ടി മറ്റുള്ളവരെ അറിയിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. 1929-ലെ നോബല്‍ സമ്മാനത്തിനും സി.വി.രാമനെ പരിഗണിച്ചിരുന്നുവെന്നതിനാല്‍ ഇത്രയും മികച്ച ശാസ്‌ത്രകണ്ടുപിടുത്തത്തിന്‌ 1930-ലെ നോബല്‍ പുരസ്‌കാരം ലഭിക്കുമെന്നത്‌ രാമനെപോലെ മറ്റുള്ളവര്‍ക്കും നിശ്ചയമായിരുന്നുവെന്നും പറയാം.


അവലംബം :


1.ഡോ.സി ജി രാമചന്ദ്രന്‍ നായര്‍ എഴുതി ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങള്‍


2.ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസികയില്‍ ലേഖകന്‍ തന്നെ എഴുതിയ കുറിപ്പ്


3.സി. വി രാമന്‍ -എ ബയോഗ്രഫി : ഉമാ പരമേശ്വരന്‍ എന്ന പുസ്ത്കം


4.ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് - വെബ്‌സൈറ്റും പ്രസിദ്ധീകരണങ്ങളും