Renish P N

ഫ്രീ മെന്‍ (Les hommes libres)

യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ട് ഇസ്മായില്‍ ഫെറൂക്കി 2011 ല്‍ സംവിധാനം ചെയ്ത ''ഫ്രീ മെന്‍ (Les hommes libres)'' രണ്ടാം ലോക മഹായുദ്ധ കാലത്തെ ജര്‍മ്മന്‍ അധിനിവേശ ഫ്രാന്‍സിലെ മുലിം-ജൂത ബന്ധത്തിന്റെയും ഫാസിസ്റ്റ-സാമ്രാജ്യത്വ വിരുദ്ധ ചെറുത്ത്‌ നില്‍പ്പിന്റെയും കഥ പറയുന്നു.മുസ്ലിം-ജൂത സൌഹൃതത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഫ്രീമെന്‍ ഒരുക്കിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇത് വരെ കണ്ടു മറന്ന ആന്റി ഫാസിസ്റ്റ് സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തവും അധികം പരിചിതമല്ലാത്ത പുതിയൊരു വീക്ഷണ കോണും ഇസ്മായീല്‍ ഫെറൂക്കി പ്രേക്ഷകനു മുന്നില്‍ തുറന്നിടുന്നു.

1939 മുതലുള്ള കാലഘട്ടം , യുദ്ധവും ജര്‍മ്മന്‍ അധിനിവേശവും അള്‍ജീരിയ, മൊറോക്കോ തുടങ്ങീ രാജ്യങ്ങളില്‍ നിന്നും ഫാക്റ്ററി ജോലി തേടി ഫ്രാന്‍സില്‍ എത്തിയിരുന്ന ആഫ്രിക്കന്‍ കുടിയേറ്റത്തിനു അന്ത്യം കുറിച്ചു. ജോലി നഷ്ട്ടപ്പെടുകയും വേറെ ഒരു ഗതിയും ഇല്ലാതത കുറച്ച് പേരൊഴികെ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടുകാരായ കുടിയേറ്റക്കാര്‍ക്കിടയില്‍ കരിച്ചന്തയില്‍ കച്ചവടം നടത്തിയാണ് യൂനുസ് ജീവിക്കുന്നത്.1939 ല്‍ ഫാക്റ്ററി ജോലി തേടി ബന്ധുവായ അലിക്കൊപ്പം ഫ്രാന്‍സില്‍ എത്തിയതാണ് യൂനുസ്.തിരിച്ചു പോകുന്നതിനു മുന്നേ തന്റെ കുടുംബത്തിനാവശ്യമായ പണമുണ്ടാക്കുക എന്നത് മാത്രമാണ് യൂനുസ് ന്റെ ലക്‌ഷ്യം. ഓരോ ദിവസവും പോലീസ് നിയന്ത്രണം ശക്തമാക്കി കൊണ്ടിരിക്കുകയാണ് എന്ന് അലി ഭയപ്പെടുമ്പോള്‍ തനിക്ക് ഓരോ ദിവസവും നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളെ കുറിച്ചും കുറഞ്ഞു വരുന്ന വരുമാനത്തെ കുറിച്ചുമാണ് യൂനുസ് വേവലാതി പെടുന്നത്, അത് കൊണ്ട് തന്നെ അലിയുടെ സ്വാതന്ത്ര്യ മോഹങ്ങള്ക്കൊപ്പം നില്‍ക്കാന്‍ യൂനുസ് തയ്യാറാകുന്നില്ല.വിമോചന പോരാളിക്കായി പോലീസ് നടത്തുന്ന തിരച്ചിലില്‍ യൂനുസ് നെയും അറസ്റ്റ് ചെയ്യുന്നു. ജയില്‍ ജീവിതം ഒഴിവാക്കാനായ് യൂനുസ് ന്റെ മുന്നിലുള്ളത് പാരിസ് മോസ്കില്‍ പോലീസ് നു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുക എന്ന പോലീസ് മേധാവിയുടെ നിര്‍ദേശം മാത്രമാണ്.യൂനുസ് തന്റെ മുന്നിലുള്ള ഏക രക്ഷാമാര്‍ഗ്ഗം ഒട്ടും മടിയില്ലാതെ തിരഞ്ഞെടുക്കുന്നു.

ജൂതര്‍ക്കും-വിമോചന പോരാളികള്‍ക്കും പാരീസ് മോസ്ക് കേന്ദ്രീകരിച് മുസ്ലിംകള്‍ ആണ് എന്ന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സംരക്ഷണം നല്‍കുന്ന മോസ്ക് ഡയറക്ടര്‍ ബെന്‍ ഗാബ്രിത് ന്‍റെ പ്രവര്‍ത്തനത്തെ കുറിച്ചു ചാര പ്രവര്‍ത്തനം നടത്താനായി പാരീസ് മോസ്കില്‍ എത്തുന്ന യൂനുസ് സലിം ഹലാലി എന്ന അറബ് യുവ ഗായകനെയും ലൈല എന്നാ കമ്യുണിസ്റ്റ് വിമോചന പോരാളിയും പരിചയപ്പെടുന്നു.സലിം ഹലാലി ഒളിവില്‍ കഴിയുന്ന ജൂതനായ മഹ്മുദ് ശലബി ആണ് എന്നറിയുന്നതും സലിം ഹലാലിയുമായുള്ള സൌഹൃദവും യൂനുസ് നെ സ്വാതന്ത്ര്യ പോരാളിയായി രൂപാന്തരപ്പെടുത്തുന്നു.

''നാം ഒരൊറ്റ ജനതയാണ്, സമ്പന്നമായ അറബി ഭാഷയാണ്‌ നമുക്കുള്ളത്.ജാതിയമായ ഭിന്നത നമുക്കിടയില്‍ ഇല്ല,നമുക്കുള്ള ഏക ശത്രു സാമ്രാജ്യത്വം മാത്രം'' എന്ന അള്‍ജീരിയന്‍ സ്വാതന്ത്ര സമര നേതാവ് ''അഹ്മദ് ബിന്‍ മെസാലി ഹജജ്'' ന്റെ ചിന്തകളാണ് ചിത്രം മുന്നോട്ട് വക്കുന്നത്.രാഷ്ട്രീയപരമായ അറിവോ ചിന്തയോ ഒന്നും ഇല്ലാത്ത കുടിയേറ്റ ഫാക്റ്ററി തൊഴിലാളിയില്‍ നിന്നും സ്വാതന്ത്ര്യ പോരാളിയായി മാറുന്ന കേന്ദ്ര കഥാപാത്രമായ യൂനുസ് നെ ''തഹാര്‍ റഹിം'' മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ സത്യസന്ധവും ലളിതവുമായി വടക്കന്‍ ആഫിക്കന്‍ സ്വാതന്ത്ര്യ രാഷ്ട്രീയ ചരിത്രം അവതരിപ്പിക്കാന്‍ Le grand voyage 2004 എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായ ഇസ്മായീല്‍ ഫെറൂക്കി എന്നാ സംവിധായകനും കഴിഞ്ഞിരിക്കുന്നു.