Jigish K

ഒരു ഹോട്ടല്‍ നല്‍കുന്ന ശുഭസൂചനകള്‍

മലയാളസിനിമ പുതിയ അനുഭവലോകങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടോ.? തുലാഭാരവും അരനാഴികനേരവും ചെമ്മീനും അനുഭവങ്ങള്‍ പാളിച്ചകളും നെല്ലും ഒരിക്കല്‍ പകര്‍ന്നു നല്‍കിയ അനുഭവലോകങ്ങള്‍ അന്നത്തെ സമൂഹജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ചിരുന്നു. തീക്ഷ്ണമായ ഈ അനുഭവലോകം നമ്മുടെ പുതിയ സിനിമയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. തീയറ്ററിലെ ഇരുട്ടില്‍ നിന്ന് നമ്മുടെ ശരാശരി പ്രേക്ഷകന്‍ ഇപ്പോള്‍ അധികമൊന്നും പ്രതീക്ഷിക്കാറില്ല. തന്റെ സാമാന്യബോധത്തെ നിര്‍ദ്ദയം ചവിട്ടിമെതിയ്ക്കാത്ത ഒരു സിനിമ. അത്രയൊക്കെയേയുള്ളു. പക്ഷേ, മിക്കവാറും രണ്ടരമണിക്കൂര്‍ ശബ്ദഘോഷം നിറഞ്ഞ കസര്‍ത്തുകള്‍ കാട്ടി തീയേറ്റര്‍ അവനെ കളിയാക്കുന്നു. കൊള്ളയടിച്ച് ഇറക്കിവിടുന്നു.













ഉസ്താദ് ഹോട്ടല്‍ മഹത്തായ സിനിമയാണെന്ന് അതിന്റെ പരസ്യചിത്രങ്ങള്‍ പോലും അവകാശപ്പെടുന്നില്ല. അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ, ആളുകുറയുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവും. The Taste of Kerala എന്നുമാത്രമാണ് ആ പരസ്യവാചകം. പാത്രമറിഞ്ഞു വേണം കൊടുക്കാന്‍ എന്നാണല്ലോ?



യുക്തിബോധത്തിനു നിരക്കുന്ന മികച്ച കച്ചവടസിനിമകള്‍ നമുക്കാവശ്യമായിരിക്കുന്നു. എന്തെന്നാല്‍, ഈ തീയറ്ററുകള്‍ നിലനിന്നാലേ വേനല്‍മഴ പോലെ വല്ലപ്പോഴുമെത്തുന്ന കലാസിനിമകള്‍ കാണാനും നമുക്കവസരം ലഭിക്കുകയുള്ളു. ജനം തീയറ്ററിനെ വെറുത്താല്‍ നല്ല സിനിമയും വാണിജ്യസിനിമയും ഒരുപോലെ മരിക്കും. ഇവിടെയാണ് ആഷിക്കും സമീറും അരുണും അഞ്ജലിയും രാജേഷും അന്‍വറും മറ്റും തങ്ങളുടെ ആര്‍ജ്ജവമുള്ള സമീപനങ്ങളുമായി സിനിമയുടെ രക്ഷയ്ക്കെത്തുന്നത്. വീക്ഷണത്തിലും രുചികളിലും പൊതുവെയുള്ള സമാനതകള്‍ ഇവരുടെ സിനിമകളിലൂടെ വെളിപ്പെടുന്നുണ്ട്. മറ്റു നിരവധി വിനോദോപാധികള്‍ തെരഞ്ഞെടുക്കാനുള്ളപ്പോള്‍, കെട്ടുകാഴ്ചകള്‍ രംഗം കയ്യടക്കുമ്പോള്‍ മലയാളിയെ തീയറ്ററിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്ന ഇവരെ നമിയ്ക്കാതെ വയ്യ.!


ഉസ്താദ് ഹോട്ടല്‍ മഹത്തായ സിനിമയാണെന്ന് അതിന്റെ പരസ്യചിത്രങ്ങള്‍ പോലും അവകാശപ്പെടുന്നില്ല. അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ, ആളുകുറയുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവും. The Taste of Kerala എന്നുമാത്രമാണ് ആ പരസ്യവാചകം. പാത്രമറിഞ്ഞു വേണം കൊടുക്കാന്‍ എന്നാണല്ലോ? അതെന്തായാലും എലാവര്‍ക്കും രുചികരമായ കാഴ്ചയുടെ വിരുന്നു തന്നെയാണ് അന്‍വറും അഞ്ജലിയും (തിരക്കഥ) ലോകനാഥനും (ദൃശ്യം) ഗോപി സുന്ദറും (ശബ്ദം) ചേര്‍ന്നൊരുക്കിയത്. സിനിമാസങ്കേതങ്ങളിലെ ആഗോളനിലവാരത്തിലേയ്ക്ക് മലയാളവും എത്തിച്ചേര്‍ന്നതായ ഒരു ഫീലുണ്ട്. ബോറടിപ്പിക്കാതെ വിഷ്വലുകള്‍ കൈകാര്യം ചെയ്യാന്‍ നമ്മളും പഠിച്ചിരിക്കുന്നു. രുചിയുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ഒരു സ്പെഷ്യല്‍ മലബാര്‍ ബിരിയാണി തന്നെ.!


ബ്രഹ്മത്തിന് അന്നമെന്നൊരു അര്‍ത്ഥമുള്ളതായി ഉപനിഷത്തിലെവിടെയോ വായിച്ചിട്ടുണ്ട്. വിശക്കുന്നവനു മുന്നില്‍ അന്നമാണു ദൈവമെന്നും അന്നദാനം മഹാദാനമാണെന്നും നാം കേട്ടിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്ത്, നമ്മുടെ കൈയകലത്തില്‍ ഒരാള്‍ വിശന്നിരിക്കുന്നുണ്ടോ എന്ന് നമ്മള്‍ ഒരിക്കലും തിരക്കാറില്ല. ഈ സിനിമയില്‍, ഉള്ളവന്‍ ഇല്ലാത്തവന് അലിവോടെ അന്നം നല്‍കുന്നതു കണ്ടപ്പോള്‍, ഹൃദയം വല്ലാതെ വിതുമ്പി. ഉള്ളിലെവിടെയോ വന്‍തിരമാലകളുയര്‍ന്ന് കണ്ണുകള്‍ തുളുമ്പി.


ഇത്രയൊക്കെ പറയാനെന്തിരിക്കുന്നു എന്നാണെങ്കില്‍, ഉസ്താദ് ഹോട്ടലിന്റെ വിഭവസമൃദ്ധിയെക്കുറിച്ച് ചിലതു പറയാം. ഒന്നാമതായി കോഴിക്കോടിന്റെ മുഖമുദ്രകളിലൊന്നായ മുസ്ലീം സംസ്കാരം നാട്ടുഭാഷയുടെയും തനതുസംഗീതത്തിന്റെയും അകമ്പടിയോടെ സിനിമയുടെ ഓരോ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്നു. സാഹിത്യത്തിലെയും സിനിമയിലെയും സവര്‍ണ്ണലോബികള്‍ അറിഞ്ഞോ അറിയാതെയോ തമസ്കരിച്ചുപോരുന്ന ഒരു ദേശത്തനിമയെ, അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അന്‍വര്‍ സിനിമയിലാക്കിയിരിക്കുന്നു. നാലുകെട്ടിന്റെ അകത്തളങ്ങളിലും വരേണ്യഭാഷയിലും വട്ടം കറങ്ങുന്ന സിനിമയെ അല്പനേരത്തെക്കെങ്കിലും അതില്‍ നിന്നു മോചിപ്പിച്ചു. നായകവേഷങ്ങളിലെ സവര്‍ണ്ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് നേരും നെറിവുമുള്ള കുറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഈ വേറിട്ട കാഴ്ചയുടെ റിലീഫ് ഒന്നുവേറെത്തന്നെയാണ്.! പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബഷീര്‍ സാഹിത്യത്തില്‍ ചെയ്തത് അന്‍വര്‍ ഇപ്പോള്‍ സിനിമയിലും ചെയ്യുന്നു. നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതിരൂപമായ കരീംക്കയെ സിനിമയുടെ നട്ടെല്ലായി ഉയര്‍ത്തിക്കാട്ടി, നല്ല മനുഷ്യര്‍ക്ക് വര്‍ണ്ണഭേദമില്ലെന്ന് ഈ സംവിധായകന്‍ ഓര്‍മ്മപ്പെടുത്തി. അങ്ങനെ, മറവിയാഘോഷിക്കുന്നവരെ ഓര്‍മ്മിപ്പിക്കുക എന്ന ഒരു വിനീതദൌത്യം ടീം ഉസ്താദ് ഹോട്ടല്‍ ഏറ്റെടുത്തിരിക്കുന്നു.













സാഹിത്യത്തിലെയും സിനിമയിലെയും സവര്‍ണ്ണലോബികള്‍ അറിഞ്ഞോ അറിയാതെയോ തമസ്കരിച്ചുപോരുന്ന ഒരു ദേശത്തനിമയെ, അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അന്‍വര്‍ സിനിമയിലാക്കിയിരിക്കുന്നു.



മൂന്നു തലമുറയെ പ്രതിനിധാനം ചെയ്യുന്ന കരീം, റസാക്ക്, ഫൈസല്‍മാരുടെ ജീവിതം ലളിതമധുരമായിപ്പറയുമ്പോള്‍ അതിനുമപ്പുറത്തേയ്ക്ക് ശക്തനും ദുര്‍ബ്ബലനുമിടയിലെ അനിവാര്യമായ വിടവിലേയ്ക്കു കൂടിയാണ് ഈ ക്യാമറ നോക്കുന്നത്. അവിടെ നാം സൌകര്യപൂര്‍വം അവഗണിക്കുന്നതു പലതും കാണുകയും ‘ഇതു നിങ്ങളും കാണൂ’ എന്നു ക്ഷണിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന്റെ വീക്ഷണത്തില്‍ കരീംക്ക എന്ന കഥാപാത്രം ഒരു മിസ്ഫിറ്റാണ്. എന്നാല്‍, അയാള്‍ക്ക് തന്റെ ജീവിതദര്‍ശനത്തെപ്പറ്റി നല്ല ബോധ്യമുണ്ട്. ഭൌതികമായ എല്ലാ പരിമിതികള്‍ക്കുമിടയിലും ദുര്‍ബ്ബലന്റെ കണ്ണീരൊപ്പാന്‍ അയാള്‍ സമയം കണ്ടെത്തുന്നു. ഇല്ലാത്തവനു വേണ്ടി വെച്ചുവിളമ്പുന്നു. നന്മയുടെ പ്രകാശം പരത്താന്‍ തന്റെ എളിയ ജീവിതത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. വിശ്വസാഹോദര്യത്തിന്റെ ഈ സന്ദേശത്തെ ഈ സിനിമയുടെ പൊരുളാക്കി മാറ്റുന്നതില്‍ തിലകന്റെ സമര്‍ത്ഥമായ അഭിനയപാടവം ഒരു പ്രധാന പങ്കു വഹിക്കുന്നു. അഭിനയത്തിലെ ആ മിതത്വം അസൂയാര്‍ഹം. ഒരുവേള, താരപുത്രനായ ദുല്‍ക്കറിനെത്തന്നെ അപ്രസക്തനാക്കിക്കൊണ്ട് നടന്‍ താരമായി മാറുന്ന കാഴ്ചയും നമുക്കിവിടെ കാണാം.


നടപ്പുജീവിതത്തെ എത്രമാത്രം ഒപ്പിയെടുക്കുന്നുവെന്നതും ഒരു സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തേക്കാള്‍ നമ്മുടെ ജീവിതം എത്ര മാറിയിരിക്കുന്നു.! കമിതാക്കളായ ഫൈസലും ഷഹാനയും തമ്മില്‍ മിക്കവാറും ആംഗലേയത്തിലാണ് പ്രണയിക്കുന്നത് എന്നതും ഫൈസിയുടെ ആദ്യപ്രണയം ഒരു വിദേശവനിതയാണ് എന്നതും നമ്മുടെ ജീവിതത്തില്‍ വന്നുചേര്‍ന്ന ‘ഗ്ലോബല്‍ ഫേസി‘നെ കൃത്യമായി വ്യക്തമാക്കുന്നു. ഇത്തരം അപ് ഡേറ്റുകളാണ് സിനിമയുടെ മറ്റൊരു സൌന്ദര്യം.


പ്രമേയത്തില്‍ വ്യത്യസ്തതയുണ്ട്. പരിചരണത്തില്‍ പുതുമയുണ്ട്. ജീവകാരുണ്യത്തിന്റേതായ സന്ദേശമുണ്ട്. എങ്കിലും ഉടനീളം ജീവിതതോടൊട്ടിനില്‍ക്കുന്ന സിനിമയെ ജനം തിരസ്കരിക്കുമെന്ന് നമ്മുടെ സിനിമാനിര്‍മ്മാതാക്കള്‍ ഇപ്പോഴും ഉറപ്പിക്കുന്നു.! കുറഞ്ഞത് ഒരു ഐറ്റം ഡാന്‍സും ഒരിടിവെട്ടു പാട്ടും ഇപ്പോഴും അനിവാര്യമായിത്തുടരുന്നു. ചാനല്‍പരസ്യത്തിനു വേണ്ടിയാണെങ്കില്‍ക്കൂടി ഇത് സിനിമയുടെ ഒരു പരിമിതി തന്നെയാണ്.


തിരക്കഥ പ്രൊഫഷണല്‍ സമീപനം പുലര്‍ത്തുന്നുണ്ട്. പക്ഷേ, നായികയുടെ പാത്രസൃഷ്ടിയില്‍ സാരമായ ചില യുക്തിഭംഗങ്ങള്‍ വന്നുപെട്ടു. യാഥാസ്ഥിതിക കുടുംബത്തിലെ അവളുടെ സ്വതന്ത്രവ്യക്തിത്വം സമ്മതിച്ചുകൊടുക്കാം. എന്നാല്‍ അരാജകമായ അവളുടെ രാത്രിജീവിതം ഇത്തിരി കടന്നുപോയി. കാഴ്ചക്കാരായ തട്ടമിട്ട പെണ്‍കുട്ടികള്‍ക്ക് അത് ആവേശം പകര്‍ന്നേക്കാമെങ്കിലും നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങളില്‍ ഈ സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമാണ്.



കേരളത്തില്‍ വേരുറപ്പിച്ച അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളുടെ ഗുണപരമായ സ്വാധീനം നമ്മുടെ സിനിമയില്‍ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത്, മലയാളസിനിമയുടെ ഭാവിയെപ്പറ്റി പ്രതീക്ഷയുണര്‍ത്തുന്നു. ട്രാഫിക്, ചാപ്പാകുരിശ്, ഈ അടുത്ത കാലത്ത്, 22 എഫ് കെ, തുടങ്ങിയ സിനിമകള്‍ ലോകനിലവാരത്തിലുള്ള ഒരു ദൃശ്യഭാഷ നമ്മളും കണ്ടെത്തിക്കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നു.. നമ്മുടെ ഇത്തിരിവട്ടത്തില്‍ ഉറച്ചുനിന്നുകൊണ്ട് മികച്ച അന്തര്‍ദ്ദേശീയസങ്കേതങ്ങള്‍, ശൈലികള്‍ അനുകരിക്കുന്നതിനെ കോപ്പിയടിയായി കരുതേണ്ടതില്ല. സിനിമയെ ജീവിതമാക്കാനുറപ്പിച്ച യുവമനസ്സുകള്‍ നമുക്കിടയില്‍ ഏറിവരുന്നതും ആഹ്ലാദകരമാണ്. ഏതാനും വര്‍ഷത്തിനപ്പുറം കറതീര്‍ന്ന ശുദ്ധസിനിമ നമ്മുടെ തിരശ്ശീലയിലേക്കു മടങ്ങിവരും എന്നതിന്റെ ശുഭസൂചനകള്‍ അന്തരീക്ഷത്തില്‍ കാണാനുണ്ട്. ഒരു മാറ്റം എപ്പോഴും അനിവാര്യമാണ്. അതിനായി കാത്തിരിക്കാം. മാറാത്തതായി മാറ്റം മാത്രമേയുള്ളു.!