Ajaikumar Malapurathattil

കളര്‍കോഡുകളുടെ മൊണ്ടാഷ്

ബഹുസ്വരകാഴ്ച്ചകളുടെ പൊതുഇടങ്ങള്‍

ഉത്സവങ്ങളുടേയും കാഴ്ച്ചകളുടേയും പൊതുഇടങ്ങള്‍ ചുരുങ്ങിവരുന്ന ഇക്കാലത്ത് മലപ്പുറത്ത് മഞ്ചേരിയില്‍ ഒരിക്കല്‍ വി.ടി.യുടേയും കെ.ടി.യുടേയും ചെറുകാടിന്റെയും നാടകങ്ങള്‍ക്ക് വേദിയായ ഒരു കൊച്ചു ഓഡിറ്റോറിയത്തില്‍ വര്‍ഷം തോറും ഒരു നാട് സിനിമ കാണാനും പറയാനും കൂടി ചേരുകയാണ്. മൊണ്ടാഷ് ഫിലിം ഫെസ്റ്വലിന്റെ ഏഴാമത് എഡിഷന്‍ കഴിഞ്ഞ ഒക്ടോബര്‍ 12,13,14 തിയ്യതികളില്‍ വെച്ച് നടക്കുകയുണ്ടായി.പൈറേറ്റഡ് ഡി.വി.ഡി.യും ടൊറന്റ് സിനിമകളും സ്വീകരണ മുറിയിലെത്തുന്ന ഇക്കാലത്ത് ഗൌരവമുള്ള സിനിമകളുടെ കൂടിക്കാഴ്ച്ചക്ക് അറുന്നൂറ് പേരെങ്കിലും ഒത്തുചേരുന്നത് ( അതില്‍ മുന്നില്‍ യുവജനങ്ങള്‍ ) എന്നത് ആഹ്ള്ാദകരമായ കാഴ്ച്ചയാവുന്നു.

ഡിജിറ്റല്‍ വിപ്ളവകാലത്ത് പതിവ് അനുഷ്ഠാന കാഴ്ച്ചകളുമായി പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ചലച്ചിത്ര സൊസൈറ്റികളില്‍ നിന്ന് മൊണ്ടാഷ് വ്യതിരക്തമാവുന്നത് അതിന്റെ ഓരോ മേളകളും ജനാധിപത്യത്തിലും മാനവികതയിലും അധിഷ്ഠിതമായ കടുത്ത രാഷ്ട്രീയ പ്രസ്താവങ്ങള്‍ തന്നെയാണ് എ ന്നത് കൊണ്ടാണ.് മൊണ്ടാഷ് ചരിത്രത്തില്‍ കാലൊറൊപ്പിച്ച് വര്‍ത്തമാനകാലത്തേക്ക് നീളുന്ന അന്വേഷണങ്ങളാണ്. ബഹുസ്വരതയുടെ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രീയബോധ്യം പൊതുസമൂഹത്തിലേക്കു കൂടി വ്യപിക്കുന്നതിന്റെ തെളിവാണ് ഈ മേളയിലെ മികച്ച പങ്കാളിത്തം.

മഞ്ചേരിയെ കുറിച്ച് ഒരക്ഷരംപറയരുത്

മഞ്ചേരിയെ കുറിച്ച് പങ്കടുത്ത അതിഥികളില്‍ പലരും അത്ഭുതം കൂറി. മഞ്ചേരിയെ കുറിച്ച് ഒരക്ഷരം പറയരുതെന്ന് സദസ്സില്‍ നിന്ന് പ്രതിവചനം. മഞ്ചേരി എന്നതുകൊണ്ട് മലപ്പുറം എന്നാണ് അവര്‍ ഉദ്ദേശിച്ചത്. കാലാകാലങ്ങളായി മലപ്പുറത്തിന്റെ തനിമ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇവിടെ വിശകലനം ചെയ്യപ്പെട്ടിണ്ടോ എന്നതും സംശയമാണ്. ദൃശ്യ-പത്ര മാധ്യമങ്ങളില്‍, സിനിമകളില്‍, സര്‍ക്കാര്‍ വ്യവഹാരങ്ങളില്‍ എന്തിന് നിത്യവര്‍ത്തമാനങ്ങളില്‍ പോലും മലപ്പുറം അടയാളപ്പെടുത്തുന്നത് നമ്മുടെ കൊളോണിയല്‍ കാലത്തിന്റെ ഭൂതാവേശത്തോടെയാണ്. വലിയ സിനിമകളോടുള്ള ഒരു കലഹമായി ദിനംപ്രതി മലപ്പുറത്ത് പുറത്തിറങ്ങുന്ന ഹോം സിനിമകളെന്ന ചെറിയ സിനിമകളും വലിയ കളികളോടുള്ള പ്രതിരോധമായി മലപ്പുറത്തെ തുറസ്സുകളില്‍ നടക്കുന്ന സെവന്‍സ് ഫുട്ബാളുകളും മലപ്പുറത്തിന്റെ സ്വത്വതനിമയുടെ ആവിഷ്ക്കാരങ്ങളാണ് എന്നത് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാം.

മതരാഷ്ട്രീയത്തിന്റെ മയക്കങ്ങള്‍ക്കിടയിലും മലപ്പുറത്തിന്റെ ദൃശ്യാവബോധം ഉണരുന്നതിന്റെ ഉറച്ച പ്രഖ്യാപനങ്ങളാണ് മൊണ്ടാഷ് ചലച്ചിത്രമേളകള്‍. അതുകൊണ്ടുതന്നെ നമ്മടെ പൊതുധാരണകളെ പൊളിച്ചെടുക്കേണ്ടതുണ്ട് എന്നാണ് ചലച്ചിത്രമേള ഉയര്‍ത്തുന്ന രാഷ്ട്രീയം.മൊണ്ടാഷ് -ഏഴാമത് അധ്യായം2012 ഒക്ടോബര്‍ 12 ന് 10 മണിക്ക് മലയാളത്തിന്റെ ചലച്ചിത്രകാരന്‍ ശ്രീ.ടി.വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത വേദിയില്‍ ആര്‍ട്ടിസ്റ്റ് രാമച്ന്ദ്രന്‍, കബിത മുഖര്‍ജി എന്നിവര്‍ ആശംസകളുമായി വന്നു. ഉദ്ഘാടന ചിത്രം ചെക് സിനിമയായ കാരമസോവി (ഗമൃമാമ്വ്ീശ) , കാരമസോവ് സഹോദരന്‍മാര്‍ എന്ന നോവലിന്റെ നാടകാവിഷ്ക്കാരത്തിന് ശ്രമിക്കുന്ന നാടക കമ്പനിയും പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ കഥയും ജീവിതവും ഒന്നാകുന്നതാണ്. മേളയുടെ മുഖ്യപ്രമേയം ന്യു വേവ് ഹെറാള്‍ഡ് , ന്യു വേവ് ന്യു വേവ് എന്നതായിരുന്നു.

യഥാര്‍ത്ഥത്തില്‍ പുതുരീതിയില്‍ സിനിമ പറയാന്‍ ശ്രമിച്ച , എന്നാല്‍ മലയാളി കാണാത്ത മലയാള സിനിമകള്‍ എന്ന പക്കേജില്‍ സതീഷ് മേനോന്റെ ഭവം , മുരളീ നായരുടെ ഉണ്ണി , സഞ്ജയ് നമ്പ്യാരുടെ…യാനം തുടങ്ങിയവയും ന്യു വേവ് ന്യു വേവ് ന്യു വേവ് എന്ന പാക്കേജില്‍ മലയാളത്തില്‍ ഇന്ന് ആഘോഷിക്കപ്പെടുന്ന പുതു തലമുറ സിനിമകളെ എന്തുവിളിക്കണം എങ്ങനെ വിളിക്കണം എന്ന അന്വേഷണമാണ് നടത്തിയത്. അതിനായി നവതരംഗ സിനിമകളുടെ നാടായ ഫ്രഞ്ചില്‍ നിന്നും ത്രൂഫോ സംവിധാനം ചെയ്ത ജൂള്‍സ് ആന്റ് ജിം പുതു തലമുറ അമേരിക്കന്‍ സംവിധായകന്‍ ഇനാരിത്തുവിന്റെ 21 ഗ്രാംസ് മലയാളത്തില്‍ നിന്ന് ചാപ്പാ കുരിശ്ശ്, ആദിമധ്യാന്തം തുടങ്ങിയവയും പ്രദര്‍ശിപ്പച്ചു.

ഈ പാക്കേജിനെ കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ മലയാള സിനിമയില്‍ സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങളെ തിരിച്ചറിയുകയും പ്രമേയപരമായി പുലര്‍ത്തുന്ന അരാഷ്ട്രീയതയെ അവധാനതയെ തിരിച്ചറിയണമെന്നുമാണ് ചര്‍ച്ച ചെയ്തത്. ഓപ്പണ്‍ ഫോറത്തില്‍ ജി.പി.രാമചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, സംവിധായകരായ ഷെറി, രഞ്ജിത് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റജി എം.ദാമോദരന്‍ മോഡറേറ്റര്‍ ആയി. മേള ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത് സമ്മോഹനത്തിന്റെ സംവിധായകന്‍ പത്മകുമാര്‍ , പ്രസിദ്ധ നിര്‍മ്മാതാവ് വിന്ധ്യന്‍ തുടങ്ങിയവര്‍ക്കായിരുന്നു.ഈ വിഭാഗത്തില്‍ പത്മകുമാറിന്റെ സമ്മോഹനവും വിന്ധ്യന്റെ അരികെയും പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബാക്കിയാവുന്നത് പ്രസിദ്ധ നിരൂപകന്‍ സി.എസ്.വെങ്കിടേശ്വരന്‍ നിരീക്ഷിച്ചതു പോലെ , ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം ദൃശ്യോത്പ്പാദനത്തിലും വിതരണത്തിലും വിനിമയത്തിലും ആസ്വാദനത്തിലും കൊണ്ടുവന്ന ജനകീയത തന്നെയാണ്. ആര്‍ക്കും വളരെ എളുപ്പത്തില്‍ സ്വന്തമാക്കാനും വിനിമയം ചെയ്യാനും കഴിയുന്ന ഒന്നായി മാറ്റുന്നതോടൊപ്പം തന്നെ അത് വ്യക്തിയുടെ സ്വകാര്യമായ അനുഭവത്തിനും സൌകര്യത്തിനും വഴങ്ങുന്ന ഒന്നായി മാറി. മുന്‍പ് സിനിമ എന്നത് ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ചു ചേര്‍ന്നിരുന്ന് ആസ്വദിക്കുന്ന അനുഭവമായിരുന്നെങ്കില്‍ ഇന്ന് അത് വ്യക്തികള്‍ അവരുടെ സ്വകാര്യതയില്‍ ഇരുന്ന് ആസ്വദിക്കുകയും പങ്കിടുകയും ചെയ്യുന്നതായി തീര്‍ന്നിരിക്കുന്നു.

ഇത് സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായ പൊതുമയെ സങ്കുചിതമാക്കിയിരിക്കുകയാണ്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഈ പൊതു ഇടങ്ങള്‍ നിലനിര്‍ത്താന്‍ ചലച്ചിത്രോത്സവങ്ങള്‍ക്ക് എന്ത് കഴിയും എന്നതാണ്. അതുപോലെ ദൃശ്യാധിക്യം നേരിടുന്ന ഇക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലെ അരികുകളിലെ കാഴ്ച്ചകള്‍ ഒരു രാഷ്ട്രീയപ്രയോഗം എന്ന നിലയില്‍ നമ്മുടെ കാഴ്ച്ച ശീലങ്ങളിലേക്ക് ബോധപൂര്‍വ്വം കൊണ്ടുവരാനും ഉണ്ടാവേണ്ട ശ്രമമാണ്. ഈ രണ്ടര്‍ത്ഥത്തിലും മൊണ്ടാഷ് പെരുമാറുന്നു എന്നതും അത് മലയാളി തിരിച്ചറിയുന്നു എന്നതുമാണ് ഈ ചലച്ചിത്രമേള ബാക്കിയാക്കുന്നത്.