Jigish K

ഷട്ടറിലെ സമകാലികത

നിഷ്ക്രിയതയുടെ അഥവാ പ്രതിഭാമാന്ദ്യത്തിന്റെ അന്തരാളഘട്ടത്തിനു ശേഷം അനിവാര്യമായതുപോലെ, മലയാളസിനിമ ഇപ്പോള്‍ ഒരു നവതരംഗത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. സിനിമയെ ഹൃദയത്തിലേറ്റിയ ഊര്‍ജ്ജസ്വലരായ യുവാക്കള്‍ ഒരിക്കല്‍ക്കൂടി പുതിയ ആശയങ്ങളുമായി, ശൈലികളുമായി കടന്നുവരുന്നു. അതിനിടയിലാണ് 80-കളില്‍ നാടകപ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്ന ജോയ് മാത്യു ‘ഷട്ടറെ’ന്ന പേരില്‍ തന്റെ ആദ്യസിനിമാസംരംഭവുമായെത്തുന്നത്. ഒരുവേള, പോയകാലത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ ഈ ചിത്രം ‘പുതിയ തലമുറ സിനിമ’യില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ സമകാലികതയില്‍ ഈ സിനിമ അടയാളപ്പെടുത്തുന്നതെന്ത് എന്നുമുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. എന്റെ ഉത്തരമിതാണ്. ഈ സിനിമ ഇപ്പോള്‍ ഒരു തരംഗമായി മാറിയിട്ടുള്ള ന്യൂ ജനറേഷന്‍ ട്രെന്‍ ഡുകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുകയും മേക്കിംഗിനേക്കാള്‍ പ്രമേയത്തിനു പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഒരുപക്ഷേ ജോയ് മാത്യുവിനെ സംബന്ധിച്ച്, ‘അമ്മ അറിയാനി’ല്‍ നിന്നാരംഭിച്ച തന്റെ അന്വേഷണങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാവാം ഇത്. തനിക്കു ചുറ്റുമുള്ള സമൂഹത്തോട് ഇണങ്ങിയും ഇടഞ്ഞും ജീവിക്കുന്ന ഒരു സാംസ്കാരികപ്രവര്‍ത്തകന്റെ ആര്‍ജ്ജവം ഈ കലാസൃഷ്ടിയെയും സത്യസന്ധമായ ഒരിടപെടലാക്കി മാറ്റിയിരിക്കുന്നു.

എന്താണ് ഫിലിം മേക്കര്‍ ഈ സൃഷ്ടിയിലൂടെ ചെയ്യുന്നത് അഥവാ എന്താണയാള്‍ ചെയ്യാതിരിക്കുന്നത്.? നവതരംഗത്തിന്റെ മുദ്രയായി മാറിക്കഴിഞ്ഞ പുതിയ സങ്കേതങ്ങളുടെ പരീക്ഷണശാലയായി അയാള്‍ സിനിമയെ മാറ്റുന്നില്ല. പരിചരണത്തിലെ പുതിയ വിസ്മയങ്ങള്‍ കൊണ്ട് പ്രേക്ഷകനെ ഞെട്ടിയ്ക്കുന്നില്ല. മറിച്ച് കോഴിക്കോടിന്റെ രണ്ടു ദിനരാത്രങ്ങളെ മന:ശ്ശാസ്ത്രപരമായ സമീപനത്തോടെ വിശകലനവിധേയമാക്കുന്നു. മനുഷ്യനെന്ന മാനദണ്ഡത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ഒരു ഗൃഹാതുരത്വവുമില്ലാതെ ആ നഗരജീവിതത്തെയും അതിലെ ശ്രുതിഭംഗങ്ങളെയും നോക്കിക്കാണുന്നു. സിനിമയെന്നാല്‍ സങ്കേതമല്ലെന്നും അത് ജീവിതം തന്നെയാണെന്നും വിളിച്ചുപറയുന്നു.

ഈ ഉദ്യമത്തില്‍ , ആരൊക്കെയാണ് സംവിധായകന്റെ ഉപകരണങ്ങള്‍ .? സ്വന്തമായി പേരു തന്നെയില്ലാത്ത ഒരു തെരുവുവേശ്യയാണ് സിനിമയുടെ നട്ടെല്ല്. ഈ പേരില്ലായ്മ തന്നെ നല്ലൊരു സിനിമയാണ്. ശരീരത്തിന്റെ മാത്രം മേല്‍വിലാസത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ . കോഴിക്കോടിനു പ്രിയപ്പെട്ട ബഷീറിന്റെ തൂലികയില്‍ നിന്ന് എഴുന്നേറ്റുവന്നവളെപ്പോലെ അവള്‍ വിശുദ്ധമായ തങ്കത്തിന്റെ പ്രഭ ചൊരിയുന്നു. താനൊരു ശരീരം മാത്രമല്ലെന്ന് സ്വന്തം വ്യക്തിസത്തയിലൂടെ ബോധ്യപ്പെടുത്തുന്നു. മാനവികമായ അനുതാപത്തോടെ തന്നെ കാണുവാന്‍ പ്രേക്ഷകനെ നിര്‍ബന്ധിക്കുന്നു.

നഗരരാത്രികളുടെ കാവല്‍ക്കാരനായ ഓട്ടോക്കാരന്‍ , നന്മയില്‍ സുരനാണ് അടുത്തയാള്‍ . ഒരുപാടു നിവൃത്തികേടുകളില്‍ പുലരുന്നവര്‍ . അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേയ്ക്ക് എന്നും വണ്ടിയോടിക്കുന്നവര്‍ . നിരുപാധികമായ നന്മ കൊണ്ടുവന്നു തരുന്ന ചതിക്കുഴികളില്‍ നിരന്തരം വീഴുന്നവര്‍ . പ്രവാസജീവിതത്തില്‍ നിന്നു മടങ്ങിയെത്തിയ ഇടത്തരം പൊങ്ങച്ചത്തിന്റെ പ്രതിനിധി, റഷീദാണ് മറ്റൊരാള്‍ . സിനിമാചര്‍ച്ചകള്‍ക്കായി നഗരത്തിലെത്തിപ്പെട്ട മനോഹരര്‍ എന്ന ഫിലിം മേക്കര്‍ ടി കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. സ്വന്തം വ്യക്തിത്വത്തിന്റെ നടത്തിപ്പില്‍ ഒരൊത്തുതീര്‍പ്പിനും വഴങ്ങാത്തവരാണ് ഇവരെല്ലാം. അതു നിര്‍മ്മിക്കുന്ന ചിരിയും ചിന്തയും തന്നെയാണ് ഈ സിനിമയുടെ സൌന്ദര്യവും. ഇവരെ സമര്‍ത്ഥമായി ഉപയോഗിച്ച്, അടിമുടി ജീവിതം മണക്കുന്ന, നാടകീയത നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറാണ് സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്.

സ്വയം പുരോഗമിക്കുന്നതിനിടെ വ്യക്തിതലത്തില്‍ നിന്ന് ചിന്തോദ്ദീപകമായ സാമൂഹ്യപാഠങ്ങളിലേക്കും സിനിമ വളരുന്നുണ്ട്. ഓരോ നഗരജീവിയുടെയും ചിരപരിചിതമായ ജീവിതമാകയാല്‍ , കണ്ടിരിക്കാന്‍ ഒരു പ്രത്യേക രസം തന്നെയുണ്ട്. കഥാപാത്രങ്ങളില്‍ മാറിമാറി സ്വന്തം പ്രതിബിംബത്തെത്തന്നെ കാണുകയാല്‍ , ഇടയ്ക്കിടെ കണ്ണു തുടയ്ക്കാനോ കയ്യടിക്കാനോ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നുണ്ട്. ഒറ്റ നിമിഷത്തിന്റെ അശ്രദ്ധയില്‍ കൈവിട്ടുപോകാവുന്ന ജീവിതത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ കാണാപ്പുറങ്ങളെപ്പറ്റി മുന്നറിയിപ്പു തരുന്നുണ്ട്. രതിയുടെ ചതുപ്പുനിലങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്നുണ്ട്. പ്ലസ്ടുവിനു പഠിക്കുന്ന കുമാരനെയും കുമാരിയെയും മനസ്സിലാക്കുകയും പുതിയ കൌമാരത്തിന്റെ ജീവിതസമീപനത്തെ മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. ലാലിന്റെയും സജിതയുടെയും വിനയിന്റെയും പ്രതിഭയുടെ പരിപ്പെടുക്കുന്നുണ്ട്. ഹരി നായരുടെ ചടുലമായ ഫ്രെയിമുകള്‍ നമ്മളെ വിടാതെ പിന്തുടരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, അമിതമായ ആത്മവിശ്വാസവും സൂക്ഷ്മതക്കുറവും ചിലപ്പോഴൊക്കെ സിനിമയുടെ ആധികാരികതയ്ക്ക് പരിക്കുകള്‍ ഏല്‍പ്പിക്കുന്നുമുണ്ട്.

തന്റെ അന്‍പതുകളുടെ ആദ്യദശയില്‍ നിന്നുകൊണ്ട്, ഇപ്പോള്‍ മുപ്പതുകളുടെ യുവത്വമാഘോഷിക്കുന്ന സിനിമക്കാരെ ഒരു സംവിധായകന്‍ , വെല്ലുവിളിക്കുകയാണ്. തികച്ചും സമകാലികമായ തന്റെ സൃഷ്ടിയെ മുന്നില്‍ നിര്‍ത്തി, മികച്ച കലയ്ക്ക് പ്രായഭേദമില്ലെന്ന് തെളിയിക്കുകയാണ്. സിനിമയെന്നാല്‍ വെറും ട്രീറ്റ്മെന്റല്ല, അത് നിര്‍മ്മിച്ചെടുക്കുന്ന സാംസ്കാരികഭൂമിക തന്നെയാണെന്ന് തിരുത്തുകയാണ്. ഈ വെല്ലുവിളി അവര്‍ ഏറ്റെടുക്കട്ടെ. ഇവ രണ്ടും കൃത്യമായി സമ്മേളിക്കുന്ന പുതിയ സിനിമകള്‍ ഈ സംവാദത്തില്‍ നിന്നു പിറക്കട്ടെ.