Rejeesh Palavila

ഈശ്വരപ്രാര്‍ത്ഥന

യോഗമാണെവിടെയോ;വേദിയിലൊരുകോണില്‍

ഞാനുമു,ണ്ടാശംസകള്‍ നേരുവാനതിഥിയായ്‌

ഒഴിഞ്ഞ കസേരകള്‍ നിറഞ്ഞുതുടങ്ങുന്നു .

തെളിഞ്ഞു കനക്കുന്നു നക്ഷത്രനഭസ്തലം .

അന്തരംനടുക്കുമാറുച്ചത്തില്‍ ഡപ്പാകൂത്ത്,

അന്തരീക്ഷത്തിലൂടെയെങ്ങുമാ 'തെങ്ങേപ്പാട്ട്'

സമയം കഴിഞ്ഞപ്പോള്‍ വരുന്നുണ്ടുദ്ഘാടകന്‍;

നെടുവീര്‍പ്പുകള്‍ മാറി,യുണര്‍ന്നൂ സംഘാടകര്‍

തുടങ്ങാം,തലയാട്ടി സമ്മതം വാങ്ങിച്ചുകൊ-

ണ്ടജണ്ടമനപ്പാഠമാക്കിയും തിടുക്കത്തില്‍ ..

വേദിയിലദ്ധ്യക്ഷന്‍റെ ഭീകരഘനശബ്ദം,

ആദ്യമായ്‌ 'പ്രാര്‍ത്ഥന'യാണെന്നൊരു പ്രഖ്യാപനം .

പറഞ്ഞു തീരും മുന്‍പേ ,വേദിയില്‍ പനംതത്ത

പറന്നുവന്നപോലാ,പട്ടുപാവാടക്കാരി

കറുത്തകുപ്പിവള കിലുങ്ങും കയ്യിലൊരു

വെളുത്തകടലാസും നിവര്‍ത്തി വരുന്നവള്‍

ഞാനൊരാളൊഴിച്ചുമറ്റേവരുമെഴുന്നേറ്റു;

പ്രാര്‍ത്ഥന തുടങ്ങിയാനാട്ടിലെപ്പാട്ടുകാരി

കയ്യടക്കത്തോടവള്‍ പാടുമ്പോ,ളിരുന്നു ഞാന്‍

കൈകളാല്‍ താളംതട്ടി ,സുന്ദരഗാനാലാപം

പ്രാര്‍ത്ഥനയ്ക്കെഴുന്നേറ്റു നിന്നവരസ്വസ്ഥരായ്

നീര്‍ക്കുമിളകള്‍പോലെ ഉടഞ്ഞൂ സഹിഷ്ണുത

വിറയ്ക്കും കൂപ്പുകൈകള്‍ തരിക്കു,ന്നെന്നെ തല്ലാന്‍;

പൊറുക്കാന്‍ കഴിയുന്നീ,ല്ലവര്‍ക്കെന്‍ നിസ്സംഗത

ഞാനൊരാളിരിക്കുന്നു;തകര്‍ന്നു ഏകാഗ്രത

ഗാനത്തിന്‍വിടവിലൂടിരമ്പി പ്രക്ഷുബ്ധത

പ്രാര്‍ഥിക്കാനെഴുന്നേറ്റുനില്‍ക്കുന്ന പ്രതിമകള്‍

ചീര്‍ക്കുമാകണ്ണുരുട്ടി,യെന്റെ മേലെറിയുന്നു

ഞാനുണ്ടാഗാനത്തിന്റെ താളത്തില്‍ ,സംഗീതത്തില്‍

ആനന്ദഭരിതമാ,ക്ഷോഭത്തെ ജയിക്കുന്നു