S Saraswathy

ഒറ്റയടിപ്പാതകള്‍
ഒറ്റയടിപ്പാത തുടങ്ങുന്നത്
ഒരു കാല്‍വയ്പിലാണ്.
ഞാനത് ഇടതു പാദത്തിന് വിട്ടുകൊടുത്തു
മുന്നേറാനുള്ള
വലതുപാദത്തിന്റെ
ശ്രമത്തെ ഇടതുപാദം
മറികടന്നുകൊണ്ടേയിരുന്നു.
കാതങ്ങള്‍ പിന്നിടുമ്പോഴേക്കും
ഇടതുപാദം കൂടുതല്‍
കരുത്തനായിക്കൊണ്ടിരുന്നു.

ഓര്‍മച്ചിത്രത്തില്‍ പഴയ ഒറ്റയടിപ്പാതകള്‍ ......
ഗ്രാമത്തിന്‍ ധമനികള്‍ പോലെ കെട്ടുപിണഞ്ഞും ഇഴപിരിഞ്ഞും
ഹൃദയകവാടം തേടിപ്പോയവ.
അന്നൊക്കെ
എത്ര ഒറ്റയടിപ്പാതകളാണ്
നടന്ന് തെളിച്ചത്!

എള്ളു പൂക്കും
വയലുകളില്‍
നടുകീറിയൊരു
ഒറ്റയടിപ്പാത വരച്ചിടും
പുല്ലാഞ്ഞിവള്ളികള്‍
വകഞ്ഞു മാറ്റി
തെറ്റിപ്പഴവും പൂച്ചപ്പഴവും
മുന്തിരിക്കൊതിതീര്‍ക്കും
ഞാറപ്പഴവും പൊഴിയുമിടങ്ങള്‍
തേടിയുള്ള യാത്രയില്‍
കാടിനുള്ളില്‍പോലും
ഒറ്റയടിപ്പാതകള്‍
തെളിച്ചുണ്ടാക്കി.

നഗരത്തിരക്കിലും
നിരന്നൊഴുകും
ജനവീഥിയിലും
ഒറ്റയടിപ്പാതകള്‍ രൂപപ്പെട്ടുകൊണ്ടേയിരുന്നു
ചവിട്ടിയുറപ്പിച്ചവ
നിരന്ന വീഥികളായി
മാറുമ്പോഴും
പുതിയ ഒറ്റയടിപ്പാതകള്‍
ചവിട്ടിയുറപ്പിച്ച് ഇടതുപാദം
ഇപ്പോഴും മുന്നില്‍ തന്നെയുണ്ട്.