Nikitha T P

മാനവീയം
സിഗരറ്റുകളിലേക്കും
ആണ്‍  മുടി കെട്ടുകളിലേക്കും
ഇപ്പോഴൊരു
സന്ധ്യ ചുരുളും.

ഒരു ചായക്കടുപ്പത്തിലേക്ക്
ഒരു കൂട്ടമാളുകള്‍
കപ്പല്‍ പോലെ
മറിയും.
രക്തത്തെ,
മൂത്രത്തെ,
ശുക്ലത്തെ,
വിയര്‍പ്പിനെ,
കലര്‍ത്തിയ '
പെയ്ന്റുകളാണ്
നമ്മുടെ
സഞ്ചികളില്‍.

വരക്കുകയല്ല
ഒരോ കവിളായി
നിറങ്ങളെ
തുപ്പാന്‍
പോവുകയാണ്
നമ്മള്‍.

എന്നാലൊരു
കാര്യം പറഞ്ഞോട്ടെ
എനിക്കിന്ന്
ആര്‍ത്തവമാണ്.

ഇതില്‍
കലര്‍ന്ന
എന്റെ
രക്തം
ആര്‍ത്തവത്തിന്റതാണ്.

ഒരു
തെരുവിന്റെ
മതില്‍ കെട്ടില്‍
അതേ
തെരുവിനെ
അടയാളപ്പെടുത്തുകയാണ്
നമ്മള്‍.

വരയ്ക്കുകയല്ല
ഓരോ
കവിളായി
നിറങ്ങളെ
തുപ്പുക.

എന്റെ
പെണ്ണുങ്ങളേ
നിങ്ങളെ
ഞാന്‍
കിളികളായ് തന്നെ
വരഞ്ഞിടും.