Dr S Rajasekharan

ഈരില

കോവിലില്‍ പോകാം നമുക്ക്’

ഓതി നീ, കോളേജിന്റെ

വാതിലും കടന്നെത്തി- ക്കിലുങ്ങിച്ചിരിക്കവേ

അപ്പോഴുമുദ്ഗംഭീര,

മുദ്ഘോഷം പ്രസംഗിക്കും

അധ്യാപകനെക്കളിപ്പിച്ചൊരെന്‍

കളിമ്പമേ!

നരകത്തിലും പോകാം

നീ കൂടെയുണ്ടെന്നാകില്‍ :

കുറുകീ നിന്‍ തേന്‍മൊഴിക്കൊപ്പമെന്നിലെ പ്രാവും.

ചരല്‍ക്കല്ലുകള്‍ , കരിങ്കല്‍ച്ചീള്‍കള്‍ ;

മുന്നില്‍ പാത നിരത്തീ നടേതന്നെ

നമുക്കായ് നവ്യോത്സവം!

വീഥി വിട്ടിടവഴിയെത്തിനാം;

സ്വപ്നങ്ങള്‍ തന്‍ രാജപാതയിലേറി-

ക്കൈകോര്‍ത്തു നടന്നുപോയ്.

അമ്പലമുറ്റത്തെ വെണ്‍മണലില്‍

പദം വയ്ക്കെ ചിന്തകള്‍ പാറീ:

മൂഢയുഗങ്ങള്‍ കൊഴിഞ്ഞ കാല്‍പ്പാടുകള്‍ ,

അതില്‍ വീണ്ടുമീരില പതിക്കുന്നൂ.

എന്നിലെ വിവേകത്തിന്‍

കതിരും കൊത്തിപ്പാറീ നീ ചെല്ലക്കിളി,

നരിച്ചീറുകള്‍ തലകീഴായ്ത്തൂങ്ങു-

മമ്പലമുകപ്പിന്നകമണഞ്ഞുവോ!

എത്രമേല്‍ കൊതിപ്പൂ ഞാന്‍

നിന്നണുവായിത്തീരാന്‍ ;

എത്രമേല്‍ ത്രസിപ്പൂ ഞാന്‍

നിന്നെ വിട്ടകലുവാന്‍ !