V S Bindu

ഋതു പര്‍ണ്ണോ ഘോഷ് - പറന്നകന്ന മനുഷ്യ ശലഭം

"ആളുകള്‍ എന്നെ അത്ഭുതത്തോടെയും സംശയത്തോടെയും വീക്ഷിക്കുന്നു .എന്നെയല്ല എന്‍റെ ലൈംഗികതയെ ആണ് അവര്‍ ബഹു വര്‍ണ്ണങ്ങളോടെ കാണുന്നത് .സമൂഹം അങ്ങനെയാണ് . വഴിമാറി സഞ്ചരിക്കുന്നവരെ അത് സ്വീകരിക്കില്ല " ജീവിത ദര്‍ശനവും വ്യക്തി ജീവിതവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സിനിമകളിലൂടെ മറുപടി നല്‍കുകയാണ്ഋതു പര്‍ണ്ണോ ഘോഷ് ചെയ്തത് .സിനിമയുടെ സാമൂഹിക ധര്‍മ്മം എന്താകണം എന്ന് പിടി വാശിയുള്ളവര്‍ക്ക് നടനും സംവിധായകനുമായ ഈ മനുഷ്യന്‍ അനഭിമതനായേക്കാം . കാഴ്ച്ചയുടെ ഞരമ്പുകളെ കുത്തി മുറിച്ചു നിലവിളിയുടെ അന്ധകാരത്തിലേക്ക് ആഴ്ന്നിറങ്ങി ശ്വാസം മുട്ടി പിടയണമെങ്കില്‍ ആ കലാ സൃഷ്ടികളിലെ കേവല വര്‍ത്തമാനത്തിനപ്പുറത്തുള്ള ലോകത്തിലേക്ക് പോകണം .അത് കാണികളുമായുള്ള അദ്ദേഹത്തിന്‍റെ സംവാദമാണ് .ഒളിച്ചു വച്ചിരിക്കുന്ന സദാചാര നിര്‍മ്മിതികളുടെ കയ്യബദ്ധങ്ങളെ വെട്ടിക്കളയുന്ന ദൃശ്യാനുഭവങ്ങള്‍ നമ്മെ തിരഞ്ഞു വരും .സത്യാന്വേഷി വരെ തുടരുന്ന നിര്‍ദ്ദയമായ കലാന്വേഷണമാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം .അതില്‍ സ്വയം ഉപകരണമാകാനും താല്‍പ്പര്യം കാട്ടി .വെറും ഉപകരണം എന്ന നിലയ്ക്കല്ല ഉന്മാദത്തോളം എത്തിക്കുന്ന സംഘര്‍ഷ ങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വന്തം ജീവനെ വിട്ടു കൊടുക്കുന്ന നന്മ യാണത് .ഋതു ദായുടെ അഭിനയ ജീവിതത്തിലെ മനോഹാരിത മുഴുവനും സമ്മാനിച്ച സിനിമകളാണ് മെമ്മ റീ സ് ഇന്‍ മാര്‍ച്ച്‌ ,ചിത്രാംഗദ എന്നിവ .അപകട മരണം സംഭവിച്ച സുഹൃത്തിന്‍റെ ഓര്‍മ്മയില്‍ അതെ സ്ഥലത്ത് കാറിലിരുന്നു പൊട്ടി ക്കരയുന്ന പുരുഷനെ അവിസ്മരണീയമാക്കി അവതരിപ്പിച്ചു ഋതുപര്‍ണ്ണോ ഘോഷ്. [ മെമ്മ റീ സ് ഇന്‍ മാര്‍ച്ച്‌]

ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന ആ നടന്‍ തന്‍റെ ആകാരത്തിലും വേഷത്തിലും കാട്ടുന്ന സ്ത്രൈണത തന്നില്‍ തന്നെ ജീവിക്കുന്നതാണ് എന്നായിരുന്നു പറഞ്ഞിരുന്നത് . . ആഭരണ ധാരിയായ തന്‍റെ ശരീരത്തെ സമൂഹ ഹിത പരിശോധനക്കെതിരെ അടയാളപ്പെടുത്തി .പുരുഷന്‍ മാരുടെ വേഷം സ്ത്രീകള്‍ ധരിക്കുന്നു .എന്നാല്‍ മറിച്ചായാല്‍ ആളുകള്‍ തീരെ അസ്വസ്ഥരാകുന്നു വെന്നത് അദ്ദേഹത്തിനു ആശ്ചര്യകരമായിരുന്നു.പാരമ്പര്യങ്ങളുടെ കവാടങ്ങള്‍ നിശബ്ദം തകര്‍ക്കുന്നത് ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാനാവില്ല .രതി എന്നത് മനസ്സിനുള്ളില്‍ ജനിക്കുകയും .പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത "ദഹന്‍ [dahan]"എന്ന സിനിമ സ്ത്രീത്വം തെരുവില്‍ അപമാനിക്കപ്പെട്ടതിന്‍റെ കഥയാണ്‌ .ആ സംഭവം നിര്‍ലജ്ജം നോക്കി നില്‍ക്കാനല്ലാതെ കീഴടക്കപ്പെട്ടവള്‍ക്ക് ഒരു സഹായവും ചെയ്യാന്‍ ആരും തയാറാവുന്നില്ല.ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ച് ഈ അപകടം ഏറ്റു വാങ്ങിയ വീട്ടമ്മ [ഋതു പര്‍ണ്ണ സെന്‍ ഗുപ്ത ]യ്ക്ക് ഒരു സ്കൂള്‍ ടീച്ചറില്‍[ഇന്ദ്രാണി ഹാല്‍ദര്‍] നിന്നുമാണ് അനുതാപം ഒടുവില്‍ ലഭിക്കുന്നത് ഓട്ടോയില്‍ നിന്നിറങ്ങി ഓടിച്ചെന്ന് അവള്‍ അക്രമികളെ ഓടിക്കുന്നു .അക്രമികള്‍ ഉന്നതരുടെ മക്കളാണ് .

"ബരിവാലി"യില്‍ ഒരു സിനിമാ സംഘത്തിനു വീട് കൊടുക്കേണ്ടി വന്ന സ്ത്രീയുടെ കഥ പറയുന്നു കിരണ്‍ ഖേര്‍ ആണ് ഈ സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്നത് അനേകം പ്രശ്നങ്ങളില്‍ വീഴുന്ന അവര്‍ ഒടുവില്‍ തനിക്കു സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വീണ്ടും വീണ്ടും കണ്ട ചിത്രമാണ് ഉന്നീഷേ ഏപ്രില്‍ .അപര്‍ണ്ണ സെന്‍ അവതരിപ്പിക്കുന്ന നര്‍ത്തകിയുടെ ജീവിതവും ഭര്‍ത്താവിന്‍റെ മരണത്തോടെ അവര്‍ നേരിടുന്ന പ്രതിസന്ധികളും ഈ ചിത്രത്തില്‍ വിഷയമാകുന്നു . .മഹാ കവി രവീന്ദ്ര നാഥാ ടാഗോറിന്‍റെ നോവലായ" ചോക്കാര്‍ ബാലി "യെ അതേ പേരില്‍ തന്നെ അദ്ദേഹം സിനിമയാക്കി .ഒരു ഗ്രാമീണ യുവതിയുടെ ജീവിതവും അവര്‍ക്ക് വന്നു ചേരുന്ന വൈധവ്യവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം സ്ത്രീയെ കേന്ദ്രീകരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് റെയിന്‍ കോട്ട് .നഷ്ട പ്രണയവും പൊരുത്തപ്പെടാത്ത വൈവാഹിക ജീവിതവും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു .സ്ത്രീ കേന്ദ്രിത പ്രശ്നങ്ങളില്‍ അത്യഗാധമായ വീക്ഷണങ്ങള്‍ കാട്ടുന്ന സംവിധായകന്‍ ആരോപി ക്കപ്പെടും പോലെ താനൊരിക്കലും സ്ത്രീയാവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അഭിമുഖങ്ങളില്‍ ഉറപ്പിച്ചു പറയുന്നുണ്ട് .രവീന്ദ്ര നാഥ്‌ ടാഗോറിനെയും സത്യ ജിത് റായിയെയും അപാരമായി സ്നേഹിച്ചിരുന്ന ഋതു ദാ തന്‍റെ ഭാവുകത്വ പ്രതീകങ്ങളായല്ല അവരെ ദര്‍ശിച്ചത് ആഖ്യാനത്തിലും ഇതി വൃത്തത്തിലും അവര്‍ പുലര്‍ത്തിയിരുന്ന നവീനതകളെ സ്വാംശീകരിക്കുകയും തന്‍റെ തന്നെ ആധുനികമായ ലാവണ്യ സങ്കല്‍പ്പങ്ങളില്‍ സിനിമയെ പ്രണയിക്കുകയും ചെയ്തു .ഗൌതം ഘോഷിനെ പ്പോലുള്ളവരുടെ ചലച്ചിത്ര രീതിയിലും താല്‍പ്പര്യം കാട്ടിയ ഋതുദാ വളരെ സ്വാഭാവികമായ രീതിയില്‍ ചിത്രത്തിന്‍റെ തുടക്കം മുതലേ സംഭവങ്ങള്‍ കാഴ്ചയില്‍ വിന്യസിച്ചു.

"ദഹന്‍ "എന്ന ചിത്രത്തില്‍ മൂന്നു ചെറുപ്പക്കാര്‍ ഒരു യുവതിയെ ആക്രമിക്കുന്ന രംഗത്തില്‍ കാണികളുടെ മനസ്സ് കയ്യിലെടുത്തു സംവിധായകന്‍ തന്‍റെ ഇഷ്ടത്തിനൊപ്പം ചലിപ്പിക്കുന്നത് അനുഭവിക്കാം മെട്രോ. തിരക്കില്‍ ,സ്വകാര്യ സംഭാഷണങ്ങളില്‍ .യാത്രകളില്‍ രാത്രിയില്‍ രണ്ടു ജീവിതങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റിയുള്ളവര്‍ക്കും സംഭവിക്കുന്ന ദുരന്തം ലോകത്തെ ബാധിക്കുന്നില്ല. എന്ന് ആളുകളുടെ സംഭാഷണങ്ങള്‍ തെളിയിക്കുന്നു . ഋതു ദായുടെ ചലച്ചിത്ര വീക്ഷണങ്ങളുടെയും മധ്യ വര്‍ത്തി കുടുംബങ്ങളില്‍ നില നില്‍ക്കുന്ന അടച്ചു മൂടിയ വിചാരങ്ങളുടെയും അവിടെ നീറി പ്പുകയുന്ന സ്ത്രീകളുടെയും ജീവിതം അനുഭവ വേദ്യ മാക്കുന്ന ഒന്നാണ് .സുമിത്രാ ഭട്ടാചാര്യയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ .റൊമിത എന്ന വിവാഹിതയുടെയും ശ്രോബണ എന്ന സ്കൂള്‍ ടീച്ചറുടെയും ജീവിതങ്ങളെ ആധാരമാക്കിയാണ് ചലച്ചിത്രം വികസിക്കുന്നത് .ഭര്‍ത്താവിനൊപ്പം [പലാഷ് ]ഷോപ്പിങ്ങിനു പോകുന്ന റൊമിതയെ മൂന്നു യുവാക്കള്‍ അപമാനിക്കുന്നു ..ഭര്‍ത്താവിനെ തല്ലി ച്ച ത ച്ചിട്ടാണ് അവര്‍ അവളെ അപമാനിച്ചത് .ശ്രോബണ അവളെ രക്ഷിക്കുന്നു അവളുടെ ഇടപെടലാല്‍ പോലീസ് കേസ് എടുക്കുന്നു .എല്ലാറ്റിനും ധൈര്യം നല്‍കുന്ന മുത്തസ്സി യാണ് ശ്രോബണയുടെ ആശ്വാസം .മാധ്യമങ്ങളുടെ ഇടപെടലുകളും കുടുംബത്തിലെ അടക്കം പറച്ചിലും കാരണം തകര്‍ന്നു പോകുകയാണ് രണ്ടു സ്ത്രീകളും .റോ മിതയുടെ ഭര്‍ത്താവാകട്ടെ അവള്‍ക്കു മുന്‍ പരിചയം ഉണ്ടായിരുന്നവരാകാം അക്രമികള്‍ എന്നു പോലും പറയുന്നു .ആകെ തകര്‍ ന്ന അവളെ ഭര്‍ത്താവിന്‍റെ അധികാരം ഉപയോഗിച്ച് മൃഗീയ മായി ഭോഗിക്കുകയാണ് അയാള്‍ .പുരുഷാ ധികാരത്തിന്‍റെ സവര്‍ണ്ണത സൃഷ്ടിക്കുന്ന കൊടും പാതകങ്ങള്‍ക്ക് വിധേയമാണ് സ്ത്രീയുടെ ജീവിതം എന്ന് ഋതു ദാ കാട്ടിത്തരുന്നു .

റോമിതയുടെ ചുണ്ടുകളും കവിളും കടിച്ചു പറിക്കുന്ന പലാഷ് ഞാന്‍ നിന്‍റെ ഭര്‍ത്താവാണ് എന്ന് പുലമ്പുന്നു ..ആളുന്ന തീയില്‍ വാടിപ്പോയ ഒരില പോലെ അവള്‍ "ലൈറ്റ് ഓഫാക്കു "എന്ന് പറയുന്നുണ്ട് . വിവാഹക്കരാറുകള്‍ ബലാല്‍ സംഗത്തിനുള്ള ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കലാണ് എന്നുള്ളത് നേരില്‍ നമ്മെ പൊള്ളിക്കുന്നു .ശ്രോബണയുടെ മാധ്യമ പ്രശസ്തിയില്‍ തന്‍റെ ഭാവിയുടെ പൊന്‍നൂലുകള്‍ കൂടി നെയ്തു ചേര്‍ക്കാം എന്നാണു അവളുടെ ഭാവി വരനായ തുനിര്‍ ചിന്തിക്കുന്നത് .കോടതിയില്‍ പ്രതികളെ തിരിച്ചറിയാമെന്ന് പറയാന്‍ അവള്‍ക്കു കഴിയുന്നില്ല .ഒടുവില്‍ കോടതി അവരെ വെറുതെ വിടുകയും ചെയ്തു ചിത്രം തുടങ്ങുന്നത് തന്നെ റൊമിതയുടെ കണ്ണുകളില്‍ നിറയുന്ന കാഴ്ചകളി ലൂടെയാണ് .വീടകത്തിന്‍റെ ചാരുതയില്‍ വെളിച്ചവും വര്‍ണ്ണ വും വരയ്ക്കുന്ന മാന്ത്രികത ഈ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു . ഷോപ്പിങ്ങിനു പോകുന്ന കടയില്‍ പ്രതിമയുടെ കാലുകളെ നോക്കി നില്‍ക്കുന്ന പലാഷിനോട് അയാളുടെ പ്രത്യേക ലൈംഗിക താല്പ്പര്യത്തെക്കുറിച്ചു ഭാര്യ സൂചിപ്പിക്കുന്നുണ്ട് .റൊമിതയ്ക്ക് തന്‍റെ എല്ലാ പ്രതിഷേധവും വിവാഹിതയായതു കൊണ്ടു മാത്രം അടക്കേണ്ടി വരുന്നു.അവള്‍ സത്യം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നത് പിതാവിനറിയാം .പക്ഷെ അവള്‍ക്കു"വിവാഹിത "എന്ന പദവി സരക്ഷിക്കേണ്ടതുണ്ട് .ഒടുവില്‍ കാനഡ യിലുള്ള സഹോദരിയുടെ അടുക്കലേക്കു പോകാന്‍ റൊമിത തീരുമാനിക്കുന്നു ശ്രോബണ പോരാട്ടം തുടരാനും .തുനിറിന്റെ കാര്യത്തില്‍ പോലും ചില തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്കാകുന്നു .

നിസ്സഹായമായ മൌനവും വസ്തുതകളില്‍ നിന്നുമുള്ള ഒളിച്ചോട്ടവും മിഡില്‍ ക്ലാസ് സ്ത്രീകള്‍ക്കിടയിലെ പ്രശ്ന പരിഹാര ഇനങ്ങളാണ് .പരാജയത്തിന്‍റെ മറ്റൊരു മുഖത്തെ വിജയത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് 1998 ല്‍ മികച്ച അഭിനേത്രിക്കും മികച്ച തിരക്കധയ്ക്കുമുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കി ...സ്വവര്‍ഗാനുരാഗികളുടെ സ്വപ്‌നങ്ങള്‍ ജന ശ്രദ്ധ യിലേക്ക് കൊണ്ടു വന്ന ചിത്രങ്ങള്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടു .പൊതു സമൂഹം തൊടാന്‍ അറയ്ക്കുന്ന വിഷയങ്ങളിലേക്ക് ക്യാമറയും സ്വന്തം മുഖവും ചേര്‍ത്ത് വയ്ക്കാന്‍ കഴിഞ്ഞ ഒരാള്‍ പെട്ടെന്ന് മാഞ്ഞു പോവരുതായിരുന്നു . വിസ്ഫോടനങ്ങളുടെ കൂട്ടുകാരന് കാലത്തിന്‍റെ അനിവാര്യമായ മാറ്റങ്ങള്‍ക്കൊപ്പം മരണത്തിലും യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ .