Arun Samudra

പാഠങ്ങള്‍ പഠിയ്ക്കുമ്പോള്‍

ഉണരുമെന്ന് ഉറപ്പില്ലാതെ

ഉറങ്ങാന്‍ കിടക്കുന്ന രാത്രികളില്‍

ഇടിമുഴക്കങ്ങളില്‍ നടുങ്ങി പാതിയില്‍

മുറിഞ്ഞു പോകുന്നു സ്വപ്നങ്ങള്‍ .

 

പതിവായ്‌,

കുരുന്നു ചിത്രങ്ങള്‍ കാട്ടി-

യാരുടേതെന്ന ചോദ്യങ്ങള്‍ക്ക്‌

ഞാന്‍ ഞാനെന്നു കൊഞ്ചുന്ന

മകളുടെ നോട്ടങ്ങളെയിനി

പുലര്‍ച്ചെ മുറ്റത്തു ചിതറുന്ന

പത്രത്താളുകളില്‍ നിന്ന്

ഒളിപ്പിയ്ക്കേണ്ടി വരും.

 

ഇനിയങ്ങോട്ട്‌,

കളിപ്പാട്ടങ്ങള്‍ക്ക്‌

അതിരുകല്‍പ്പിയ്ക്കപ്പെടുന്ന

ചോരവീഴ്ത്തി ചുവപ്പിയ്ക്കുന്ന

ദേശ സ്നേഹങ്ങള്‍ക്ക്‌

മതങ്ങളുടെ

വികല മുഖങ്ങളാണെന്ന്

മകളെ പഠിപ്പിയ്ക്കണം.