P M Manoj

യാത്രികരെ പ്രതികളാക്കിയാല്‍ കേരളം പ്രതിരോധിക്കും: പി എം മനോജ്‌

യാത്രക്കാരെ സേവിക്കുന്നതില്‍ മത്സരം സംഘടിപ്പിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ വിമാനങ്ങള്‍ വിപണയില്‍സജീവമാകുബോഴാണ് രാജ്യത്തിലെ സര്‍വ്വ സാധാരണക്കാരനടക്കം മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം നല്‍കേണ്ട എയര്‍ ഇന്ത്യ യാത്രക്കാരെ ദ്രോഹിക്കുന്നതില്‍ ഗവേഷണം നടത്തുന്നത്. മണിക്കൂറുകളോളം വിമാനത്തിനത്തിനുള്ളില്‍ തടവറയിലെന്നപോലെ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധ ശബ്ദം മുഴക്കിയപ്പോള്‍, അതിനെ 'വിമാനറാഞ്ചലാ'യി ചിത്രീകരിച്ച പൈലറ്റിന്റെ മനോവൈകൃതം എയര്‍ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുടെ കൃത്യം രൂപമാണ്.

എയര്‍ഇന്ത്യയുടെ തകര്‍ച്ച സ്വകാര്യ കമ്പനികളുടെ ലാഭമാണ്. പ്രവാസി ഇന്ത്യക്കാര്‍ ഒന്നിച്ച് എയര്‍ ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് കണക്കാക്കുമ്പോള്‍ വിശ്വാസ്യത അഭിനയിച്ച് രംഗം കയ്യടക്കുന്നത് ചില കേന്ദ്രമന്ത്രിമാര്‍ക്കടക്കം പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളാണ്. എയര്‍ഇന്ത്യ സര്‍വ്വീസ് റദ്ദാക്കുമ്പോള്‍ പെട്ടെന്ന് യാത്ര ചെയ്യാന്‍ വലിയ തുക കൊടുത്ത് സ്വകാര്യ കമ്പനികളെ തേടിപ്പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഗള്‍ഫ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 10,000 ചുവടെയാണ് പൊതുവെ നിരക്ക്. എയര്‍ഇന്ത്യ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ അരലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കിയ അനുഭവമുണ്ടായി. ഒരു വിമാനം റദ്ദാക്കുമ്പോള്‍ കോടി കണക്കിന് രൂപ മലയാളികളുടെ കൈകളില്‍ നിന്ന് സ്വകാര്യകമ്പനിക്കാര്‍ കൊയ്യുന്നു.

പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തെ അതിസംബോധന ചെയ്ത് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ പതിനായിരങ്ങളുടെ ജീവിതം കൊണ്ട് പന്താടുന്നുവെന്നാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ അത് നാടിന്‍റെ പൊതുവികാരമാണ്.

സാധാരണ ട്രാന്‍സ്പ്പോര്‍ട്ടു ബസ്സു പോലും വഴിയില്‍ നിന്നുപോയാല്‍ യാത്രക്കാരെ എത്രയുംവേഗം എത്തേണ്ടിടത്ത് എത്തിക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രികരെ എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം 11 മണിക്കൂറിലേറെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. 'വിമാനറാഞ്ചി'കളായി അവരെ ചിത്രീകരിച്ച് സിഐഎസ്എഫുകാരുടെ മര്‍ദനത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. യാത്രക്കാരില്‍ ആറുപേരെ കേസില്‍കുടുക്കി പീഡനമാരംഭിച്ചതായാണ് ഒടുവിലത്തെ വാര്‍ത്ത. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരെ തിരുവനന്തപുരത്ത് ഇറക്കിവിട്ട് തലയൂരാവനുള്ള എയര്‍ഇന്ത്യ അധികൃതരുടെ കുരുട്ടുബുദ്ധിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. ആ വിമാനം അബുദാബിയില്‍നിന്ന് പുറപ്പെട്ടതുതന്നെ മൂന്നുമണിക്കൂര്‍ വൈകിയാണ്. നെടുമ്പാശേരിയില്‍ കാലാവസ്ഥ മോശമായതിനാല്‍ തിരുവനന്തപുരത്തിറങ്ങി. അരമണിക്കൂര്‍കൊണ്ട് കൊച്ചിക്ക് തിരിക്കാനാവുമെന്നാണ് അപ്പോള്‍ പറഞ്ഞത്. പിന്നീട്, യാത്രക്കാര്‍ വിമാനത്തില്‍നിന്നിറങ്ങി സ്വന്തംചെലവില്‍ കൊച്ചിയിലേക്ക് വിട്ടോളണമെന്നായി. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റ് വിമാനം പറപ്പിക്കാന്‍ വിസമ്മതിച്ചത്രെ.

ഭീമമായ തുക മുടക്കി ടിക്കറ്റുമെടുത്ത്വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് കുടംബസമേതവും അല്ലാതെയും തിരച്ചവരാണ് യാത്രക്കാരില്‍ സിംഹഭാഗവും. അവരെക്കാത്ത് നെടുമ്പാശേരിയിലും വീടുകളിലും ബന്ധുക്കള്‍ കാത്തിരിക്കുന്നു. ആ സമയത്ത് തിരിവനന്തപുരത്തിറങ്ങി എങ്ങനെയെങ്കിലും പോയ്ക്കൊള്ളാന്‍ പറയുന്നവരോട് ഇത്ര സൌമ്യമായല്ലേ യാത്രക്കാര്‍ പ്രതികരിച്ചുള്ളൂ എന്ന് ആശ്വസിക്കുന്നതിന് പകരം പിന്നെയും മുറുമുറുക്കുയാണ് .പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തെ അതിസംബോധന ചെയ്ത് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ പതിനായിരങ്ങളുടെ ജീവിതം കൊണ്ട് പന്താടുന്നുവെന്നാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ അത് നാടിന്‍റെ പൊതുവികാരമാണ്. നിരപരാധികളായ യാത്രികരെ പ്രതികളായി പീഡി പ്പിക്കുവാനുള്ള ഏതൊരു ശ്രമത്തെയും കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും. കാരണം എ യര്‍ ഇന്ത്യ രാജ്യത്തിന്‍റെ പൊതു സ്വത്താണ്.